പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച് സെന്റര്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു (ജന്മഭൂമി 24-2-15). തികച്ചും ഉചിതമായ ആവശ്യമാണ് കുമ്മനം ഉന്നയിച്ചിട്ടുള്ളത്. അത് എത്രയും വേഗം നടപ്പിലാവട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
വയനാടന്‍ മലനിരകള്‍ മുതല്‍ തെക്ക് മഹേന്ദ്ര ഗിരിവരെ നിലകൊള്ളുന്ന, അത്യപൂര്‍വ പാരിസ്ഥിതിക മേഖലകളെയും ജൈവസമ്പത്തിനേയും വഹിക്കുന്ന, തെക്കന്‍ പശ്ചിഘട്ടത്തെക്കുറിച്ച് വളരെയേറെ ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന്. ധാരാളം വിദഗ്ദ്ധര്‍ ഇവിടെ ജോലി ചെയ്യുന്നു. ധാരാളം അത്യപൂര്‍വ സസ്യജനുസ്സുകളെ ഇവിടെ പരിപാലിച്ചു സംരക്ഷിക്കുന്നു.
ആ സ്ഥാപനത്തിന് അതില്‍ അര്‍പ്പിതമായ ചുമതലകള്‍ പൂര്‍ണമായും ഉത്തരവാദിത്വത്തോടെയും നിറവേറ്റാന്‍ കഴിയാതിരുന്നത് മാറിമാറി വന്ന സംസ്ഥാനസര്‍ക്കാരുകളുടെ അനാസ്ഥകൊണ്ടു മാത്രമാണ്. ജൈവവൈവിദ്ധ്യ സംരക്ഷണത്തിലും ഔഷധസസ്യ സംരക്ഷണത്തിലും പുഷ്പഫലസസ്യ സംരക്ഷണത്തിലും ഈ മേഖലകളിലെ ആഴത്തിലുള്ള പഠനത്തിലും ഈ സ്ഥാപനത്തിന് തനതായ പങ്ക് വഹിക്കാന്‍ കഴിയും. വളരെ ഉപരിപ്ലവവും നിരുത്തരവാദപരവുമായ സമീപനമാണ് ഇത്തരം സ്ഥാപനങ്ങളോട് പൊതുവെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രത്യേകിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും ജനങ്ങള്‍ തിരിച്ചറിയുകയും വികസനത്തിന്റെ മറവില്‍ നടക്കുന്ന പരിസ്ഥിതി ചൂഷണവും വിഭവങ്ങളുടെ കൊള്ളയും നിര്‍ത്തണമെന്നുമുള്ള മുറവിളി ഉയരുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതിയില്‍.
നേരായ ശാസ്ത്രീയ പഠനങ്ങളും റിപ്പോര്‍ട്ടുകളും പലപ്പോഴും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും പ്രതികൂലമായിരിക്കും. സൈലന്റ്വാലിയിലും പാത്രക്കടവിലും ആതിരപ്പള്ളിയിലും ശബരിമലയിലുമൊക്കെ നാമത് കണ്ടുകഴിഞ്ഞു. ആഗോളകാലാവസ്ഥാ വ്യതിയാനം മൂലം സംജാതമാവാന്‍ സാധ്യതയുള്ള ‘അന്ത്യവിധി നാളിന്’ ഇനി ഏതാനും കുറഞ്ഞ സമയഖണ്ഡം മാത്രമാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ളത്.
സുനാമിത്തിരമാലകള്‍ ആര്ത്തടുക്കുമ്പോള് കെട്ടിപ്പിടിച്ചതും വെട്ടിപ്പിടിച്ചതുമൊന്നും എടുത്തുകൊണ്ടാടാന് സമയമുണ്ടാവില്ല എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കുന്നു.
ദുരന്തം ഉണ്ടാവുമോ എന്നല്ല എന്നാണ് സംഭവിക്കുന്നത് എന്നുമാത്രമാണ് അറിയാനുള്ളത്. വിതച്ചത് കൊയ്യണം എന്നത് പ്രകൃതി നിയമമാണ്. ധനികരുടെ ധൂര്‍ത്തിന് മനുഷ്യരാശി വന്‍വില നല്‍കേണ്ടിവരും. ധനികര്‍ക്ക് ഒത്താശ പാടുന്ന ഭരണകൂടങ്ങള്‍ ദുരന്തത്തിലേക്കുള്ള ഗതിവേഗം കൂട്ടുന്നു.
എസ്.എസ്.ദാസ്,
പഴവീട്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: