തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്ത്തികേയന് ബംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. വിദഗ്ധ ചികിത്സക്കായാണ് അദ്ദേഹത്തെ ബംഗളൂരു എച്ച്സിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്പെഷ്യാലിറ്റി സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് സ്പീക്കര്‍ ചികിത്സക്കായി ബംഗളൂരുവിലേക്ക് പോയത്. നേരത്തെ അമേരിക്കയിലെ മയോക്ലിനിക്കില്‍ വിദഗ്ധ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം പൊതുപരിപാടികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
വീണ്ടും ശ്വാസകോശത്തില്‍ രോഗാണുബാധ ഉണ്ടാകുകയും അസ്വസ്തത അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്നു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അദ്ദേഹം വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് ബംഗളൂരുവിലേക്കു പോയത്.
മന്ത്രിമാരായ രമേശ് ചെിത്തല, കെ.സി. ജോസഫ്, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് എന്നിവര്‍ സ്പീക്കറെ സന്ദര്‍ശിച്ചു. സ്പീക്കറുടെ ഭാര്യ സുലേഖ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പദ്മകുമാര്‍, പി.എ. ഗിരീഷ് എന്നിവര്‍ ആശുപത്രിയില്‍ സ്പീക്കറോടൊപ്പമുണ്ട്. സ്പീക്കറുടെ അഭാവത്തിലായിരിക്കും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം നടക്കുക.
ഇത്തവണത്തെ നിയമസഭാ സമ്മേളനം ഏറെ പ്രക്ഷുബ്ധമാക്കാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. മാത്രമല്ല മന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗവും ഈ സമ്മേളനത്തിലാണ്. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ അഭാവം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: