കരുനാഗപ്പള്ളി: സ്ത്രീകള്‍ ജുമുഅ ചൊല്ലുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം സംഘര്‍ഷത്തിലേക്ക്. പ്രകോപിതരായ ഒരു വിഭാഗം മുസ്ലിങ്ങള്‍ പള്ളി ആക്രമിച്ചു. ഖുറാന് പകര്‍പ്പുകള്‍ വലിച്ചെറിഞ്ഞു.
കരുനാഗപ്പള്ളി വടക്കുംതല സലഫി മസ്ജിദിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിസ്കാരത്തിനായി കാത്തിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. നദ്വത്തുല് മുജാഹിദീന്‍ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് തേവലക്കര ചായക്കാന്റയ്യത്ത് എസ്. നാസറുദ്ദീന്‍ (70), മുദിന്പരിയം വീട്ടില്‍ ഇസ്മയില്‍കുഞ്ഞ് (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാരകായുധങ്ങളുമായി കടന്നുകയറിയ അക്രമിസംഘം പള്ളി ഉപകരണങ്ങളും മൈക്ക് സെറ്റും തല്ലിതകര്‍ക്കുകയും വാതിലുകളും ജനലുകളും അടിച്ചുനശിപ്പിക്കുകയും ചെയ്തു. അംഗസ്നാനം ചെയ്യുന്നതിനും ബാത്ത്റൂമില്‍ ഉപയോഗിക്കുന്നതുമായ മുഴുവന്‍ വാട്ടര്‍ ടാപ്പുകളും ലൈറ്റുകളും ഫാനുകളും തകര്‍ത്തു. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി വന്ന അമ്പതോളം വരുന്ന സംഘം പള്ളിമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണമായി തകര്‍ത്തു. സമീപത്തുള്ള വീടുകളും ആക്രമിച്ച് നാശനഷ്ടം വരുത്തി.
ആറുമാസം മുമ്പ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാതൃഭാഷയില്‍ ജുമുഅ ആരംഭിച്ചതാണ് സുന്നിവിഭാഗത്തില്പെട്ട യഥാസ്ഥിതിക മുസ്ലിങ്ങളെ പ്രകോപിപ്പിച്ചത്. ജുമുഅ തടസപ്പെടുത്തുംവിധം പള്ളിക്ക് പുറത്തുസംഘടിക്കുകയും പള്ളിയില്‍ ആരാധനയ്ക്ക് വരുന്നവരെയും വഴിയാത്രക്കാരെയും ആക്രമിക്കലും പതിവായിരുന്നു. രണ്ടുമാസം മുമ്പ് ജുമുഅ നടന്നുകൊണ്ടിരിക്കെ പള്ളിക്ക് നേരെ കല്ലെറിഞ്ഞു നാശനഷ്ടം ഉണ്ടാക്കുകയും സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മണിക്കൂറുകളോളം ബന്ദികളാക്കി വയ്ക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേസുകള്‍ നടക്കുകയാണ്.
ജില്ലാ കളക്ടറുടെയും സിറ്റിപോലീസ് കമ്മീഷണറുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ നിരവധി തവണ അനുരഞ്ജന ചര്‍ച്ച നടത്തി പരിഹാരത്തിന് ശ്രമം നടക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. മന്ത്രി ഷിബു ബേബിജോണ്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ജില്ലാകളക്ടര്‍, സിറ്റിപോലീസ് കമ്മീഷണര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വിവിധ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകരും മതസംഘടനാ നേതാക്കന്മാരും സ്ഥലം സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വടക്കുംതല സലഫീ മസ്ജിദിനുനേരെയുള്ള ആക്രമണത്തിനെ കെഎന്‍എം ജില്ലാകമ്മിറ്റി അപലപിച്ചു. ആരാധനാലയങ്ങള്‍ക്കും ആരാധനയില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുന്നവര്ക്കും നേരെയുള്ള ആക്രമണങ്ങള്‍ പതിവില്ലാത്തതാണെന്നും പാക്കിസ്ഥാന് ശൈലിയിലുള്ള ഈ ആക്രമണ രീതിയുടെ പരീക്ഷണമാണ് വടക്കുംതല സലഫീ മസ്ജിദിന് നേരെയുള്ള ആക്രമണത്തില്‍ കാണുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. കെഎന്‍എം ജില്ലാപ്രസിഡന്റ് സി.വൈ. സാദിക്ക്, സെക്രട്ടറി.ജെ. സലിം, കെ.കുഞ്ഞുമോന്, അബ്ദുള്‍സലാം മദനി, എസ്.ഇര്‍ഷാദ്, കെ. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: