തിരുവനന്തപുരം: സോളാര്‍ കേസിനെക്കുറിച്ച് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് സോളാര്‍ കമ്മീഷന് മുമ്പാകെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മൊഴി നല്കി. സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്ന റിപ്പോര്‍ട്ട് കമ്മീഷന് മുന്നില്‍ വരുത്തിച്ച് പരിശോധിക്കണം.
തലശേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച വഞ്ചനാ കേസിന്റെ അടിസ്ഥാനത്തില്‍ സരിതാനായരെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐക്കും പോലീസ് അംഗങ്ങള്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചും അവരെ വിളിച്ചുവരുത്തി കമ്മീഷന് തെളിവെടുക്കണമെന്നും കോടിയേരി ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചു. ഏറെ വിവാദമായ സോളാര്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചാണ് കോടിയേരി ഇന്നലെ തെളിവ് നല്‍കാനെത്തിയത്.
നിയമസഭാ രേഖകളും പത്രവാര്‍ത്തയും മറ്റുവിവരങ്ങളടങ്ങിയ സിഡിയുമുള്പ്പെടെയുള്ള തെളിവുകള്‍ ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന് മുമ്പാകെ കോടിയേരി കൈമാറി. സരിതാനായരും ബിജു രാധാകൃഷ്ണനും ഉള്‍പ്പെടെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് ജുഡീഷ്യല്‍ കമ്മിഷനെ അറിയിച്ചു. സോളാര്‍ കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് നിരന്തരം ബന്ധപ്പെട്ടുവെന്ന് തെളിയിക്കുന്ന ഫോണ്‍ കോള്‍ രേഖകളും കോടിയേരി കമ്മിഷന് മുന്പില് ഹാജരാക്കി.
സോളാര്‍കേസില്‍ ഉള്‍പ്പെട്ട പ്രതിയെ സഹായിക്കാന്‍ മുഖ്യമന്ത്രി യുഡിഎഫ് എംഎല്‍എ പി.എ. മാധവന് മുഖേന 50,000 രൂപ പ്രതിയുടെ സഹോദരന് കൈമാറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം വാര്‍ത്താചാനല്‍ പുറത്തുവിട്ട ശബ്ദരേഖകളും അദ്ദേഹം കമ്മീഷന് കൈമാറി.
പ്രതിയുടെ സഹോദരന് റിജേഷ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരഖയാണ് ചാനല്‍ പുറത്തുവിട്ടത്. സരിതാനായരുമായും ബിജുരാധാകൃഷ്ണനുമായും മുഖ്യമന്ത്രിക്ക് നല്ല ബന്ധമുള്ളതിനാലാണ് പേഴ്സനല്‍ സ്റ്റാഫില്പെട്ടവര്ക്കെതിരെ നടപടി വൈകാന്‍ കാരണമായതെന്നും അദ്ദേഹം കമ്മീഷന് മുന്നില്‍ പറഞ്ഞു. സംഭാഷണങ്ങളുടെ വിവരങ്ങളും കൈമാറി.
തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച സിറ്റിങ് വൈകിട്ട് വരെ തുടര്‍ന്നു. വിസ്താരം നീണ്ടു പോയതിനാല്‍ സിറ്റിങ്ങിന് ഹാജരാകാനെത്തിയ സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരനില്‍ നിന്നും കമ്മിഷന് ഇന്നലെ തെളിവെടുത്തില്ല. കൊച്ചിയിലെ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന് ഓഫീസില്‍ പിന്നീട് തെളിവ് നല്‍കുമെന്ന് സി. ദിവാകരന് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് കമ്മീഷന് മുമ്പാകെ മൊഴി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: