ഇടുക്കി: വിജിലന്‍സ് റിപ്പോര്‍ട്ട് നേരിടുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന ലീഗല്‍ മെട്രോളജിയുടെ തലപ്പത്ത് കൊണ്ടുവരാന്‍ നീക്കം. ടാങ്കര്‍ ലോറികള്‍ പരിശോധിച്ച് മുദ്രവയ്ക്കുന്നത് സംബന്ധിച്ച് അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്.
സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് യുഡിഎഫിന്റെ ഉദ്യോഗസ്ഥ യൂണിയന്റെ ശുപാര്‍ശയോടെ സര്‍ക്കാര്‍ സ്ഥാനക്കയറ്റത്തിനുള്ള നടപടി തുടങ്ങിയത്. സീനിയറായ രണ്ട് ലീഗല്‍മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരെ മറികടന്നാണ് ഈ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്ത്രപ്രധാനമായ മേഖലകളില്‍ ഇദ്ദേഹത്തെ നിയമിക്കരുതെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തെ ഡെപ്യൂട്ടി കണ്‍ട്രോളറാക്കി നിയമിച്ചു. മുന്‍പ് ലീഗല്‍മെട്രോളജി വകുപ്പിന്റെ വിജിലന്‍സ് ഓഫീസറായി ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം നടന്നിരുന്നു.
എതിര്‍പ്പ് ശക്തമായതിനെത്തുടര്ന്ന്് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ ലീഗല്‍മെട്രോളജിയുടെ ചുമതക്കാരിയായ ഉദ്യോഗസ്ഥയുടെ പിന്തുണയും ഉദ്യോഗസ്ഥനുണ്ട്. ലീഗല്‍ മെട്രോളജിയിലെ ഒരു വിഭാഗം യൂണിയന് പ്രതിനിധികള്‍ ഈ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: