തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഒരു താല്‍പര്യവുമില്ലെന്നതിന്റെ തെളിവാണ് പദ്ധതിയുടെ ടെണ്ടര്‍ നടപടികളില്‍ നിന്ന് കമ്പനികള്‍ വിട്ടുനിന്ന സംഭവം കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. പദ്ധതി അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളുടെ പ്രതിഫലനമാണ് ഇതില്‍ തെളിയുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് എന്ന ആശയം അട്ടിമറിച്ച് പദ്ധതി പി.പി.പി ആക്കി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനേറ്റ തിരിച്ചടിയാണ് ഇത്. ഗൗരവമായ പഠനം നടത്തുകയും, അന്താരാഷ്ട്ര നിലവാരത്തില്‍ പ്രചരണം നടത്തുകയും ചെയ്തതിനുശേഷം നടപ്പാക്കേണ്ടതാണ് പദ്ധതി. എന്നാല്‍ ഇതൊന്നും ചെയ്യാതെ ടെണ്ടര്‍ നടപടി ഒരു വഴിപാടായി നടത്തുകയായിരുന്നു.
പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 64 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തതാണ്. മൂലധനം സ്വരൂപിക്കുന്നതിന് എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുകയും ചെയ്തു. ഈ കണ്‍സോര്‍ഷ്യം വഴി 2500 കോടി രൂപ സമാഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതുകൂടാതെ 450 കോടി രൂപ ബജറ്റില്‍ നീക്കിവെച്ച് അടിസ്ഥാന സൗകര്യ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ നാലുവര്‍ഷം ആകുമ്പോഴും അതില്‍നിന്ന് ഒരിഞ്ച് പോലും മുന്നോട്ടുപോയില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: