തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച ആരോപണങ്ങള്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ആലപ്പുഴ സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന് ബദലായി വിഎസ് നല്കിയ രേഖ സിപിഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമല്ലെന്നും ടി.പി.ചന്ദ്രശേഖരന് വധത്തെക്കുറിച്ച് വിഎസ് ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെപിസിസി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം പാസാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ സിപിഎമ്മിനെ നേരിടാന്‍ വിഎസിന്റെ ആരോപണങ്ങള്‍ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ടി.പി.ചന്ദ്രശേഖരന് വധത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ടിപിയോട് തരംതാണ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നുമാണ് വിഎസ് ആരോപിച്ചിരിക്കുന്നത്. കൊലപാതകത്തിന്റെ വിരോധകാരണവും ആസൂത്രണവും ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കൊലയാളികള്‍ വായതുറക്കുമെന്ന് ഭയന്നാണ് പാര്‍ട്ടി ഇവരെ സംരക്ഷിക്കുന്നതെന്നും ബദല്‍രേഖയില്‍ വിഎസ് ആരോപിച്ചിട്ടുണ്ട്.
സമ്മേളനത്തില്‍നിന്ന് വിട്ട് നിന്നതിന് വിശദീകരണം നല്കിയപ്പോഴും ടിപി വധത്തില്‍ കുറ്റക്കാരായവരെ പാര്‍ട്ടി സംരക്ഷിക്കുയാണെന്നും ഇവരെ പുറത്താക്കണമെന്നും വിഎസ് തുറന്നടിച്ചിരുന്നു. ആധികാരികമായ തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് ടിപി കേസില്‍ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ നിയമപരമായ തുടര്‍നടപടികള്‍ വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പാര്‍ട്ടിസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ കത്ത് അവരുടെ ആഭ്യന്തര പ്രശ്നമായി തള്ളിക്കളയാനാവില്ല. ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് വി.എസ് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നും ഇതേക്കുറിച്ച് തുടര്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടുണ്ടെന്ന് യോഗത്തിനുശേഷം വി.എം സുധീരന് വ്യക്തമാക്കി. സിപിഎം സമ്മേളനം ഫലത്തില്‍ വി.എസ്വിരുദ്ധ സമ്മേളനമായി മാറി. ജനങ്ങളെ ബാധിക്കുന്ന ഒരുപ്രശ്നവും അവിടെ ചര്ച്ചചെയ്യപ്പെട്ടില്ലെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: