തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ ഏപ്രില്‍ 17ന് ബംഗളുരുവിലെ കോടതിയില്‍ ഹാജരാക്കും. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി നിസ്സാമിനെതിരെ ബെംഗളൂരു പോലീസ് പുറപ്പെടുവിച്ച മറ്റു ചില കേസുകളിലെ അറസ്റ്റ് വാറണ്ടുമായി ബന്ധപ്പെട്ടാണ് ഏപ്രില്‍ 17ന് നിസാമിനെ ബംഗളുരുവില്‍ ഹാജരാക്കുക.
കര്‍ണാടകയിലെ കബന്‍പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള സംഘം കഴിഞ്ഞ ദിവസമാണ് വിയ്യൂര്‍ ജയിലിലെത്തി നിസാമിനെതിരെയുള്ള അറസ്റ്റുവാറണ്ട് കൈമാറിയത്. കന്നട ഭാഷയിലായിരുന്നു വാറണ്ട്. ഏപ്രില്‍ 17ന് ബംഗളുരുവിലെ കോടതിയില്‍ ഹാജരാക്കാനായി കേരള പോലീസിന്റെ എസ്കോര്‍ട്ടോടെയാണ് കൊണ്ടുപോവുക. എ ആര് ക്യാമ്പില്‍ നിന്നാണ് ഇതിനുള്ള പോലീസുകാരെ നിയോഗിക്കുകയെന്ന് ജയില്‍ സൂപ്രണ്ട് ബാബുരാജ് പറഞ്ഞു.
നിസാമിനെ ബംഗളൂരുവില്‍ കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ട ബാധ്യതയും ചുമതലയും കേരള പോലീസിനാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയെന്ന നിലയില്‍ നിസ്സാമിനെ സുരക്ഷിതമായി ബംഗളൂരുവില്‍ കൊണ്ടുപോയി എത്തിക്കുകയെന്നത് കേരള പോലീസിന് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. അതിനിടെ ജാമ്യംലഭിക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതിയില്‍ നിസ്സാം ആരംഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: