തിരുവനന്തപുരം: ഭീഷണിക്ക് വഴങ്ങിയില്ല, വി.എസ്. അച്യുതാനന്ദനില്ലാതെ സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. അപമാനിച്ചിറക്കിവിട്ട സമ്മേളനത്തിലേക്കില്ലെന്ന നിലപാടില്‍ വിഎസ് ഉറച്ചുനിന്നു. തെറ്റ് തിരുത്തി സമ്മേളനവേദിയിലേക്ക് മടങ്ങിവരണമെന്ന പിബിയുടെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും അന്ത്യശാസനം പതിവിനു വിരുദ്ധമായി വിഎസ് തള്ളി. കേന്ദ്ര, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തിനും അനുനയത്തിനും വിഎസ് വഴങ്ങിയില്ല. സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരായി ചേര്‍ത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയതിനെ സ്വാഗതംചെയ്ത വിഎസ് താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കെ സമ്മേളനത്തിലേക്കില്ലെന്ന വാക്കില്‍ മുറുകെപ്പിടിച്ചു. വാര്‍ത്താക്കുറിപ്പിറക്കിയാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്.
രാവിലെ 11ന് വാര്‍ത്താസമ്മേളനം നടത്തി വിഎസ് തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ ഇന്നലെയും വിഎസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് രാവിലെ 10.45 ഓടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പ് വിതരണം ചെയ്യുകയായിരുന്നു.
പാര്‍ട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന ബോധ്യം കൊണ്ടാണ് വിട്ടുനില്‍ക്കുന്നത്. തന്റെ നിസഹായാവസ്ഥ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വിഎസ് വ്യക്തമാക്കി. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ എനിക്കെതിരായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയത് നല്ലകാര്യം. പിബി പരിശോധനക്കുശേഷം ബാക്കിഭാഗങ്ങളും ഒഴിവാക്കുമെന്നു പ്രതീക്ഷിക്കുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ മൂന്ന് പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നത്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റു രണ്ടുപേര്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ല. മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്പ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും വിഎസ് തുറന്നടിച്ചു.
വിഎസിന്റെ പത്രക്കുറിപ്പോടെ സിപിഎമ്മിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നുവെന്ന പ്രചാരണം വഴിമാറി കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തപ്പെട്ടു. ഇന്നലെയും വിഎസ് വസതിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. രാവിലെ തന്നെ വിശ്വസ്തരുമായി കൂടിയാലോചനകള്‍ നടത്തി. വി.കെ. ശശിധരന്, ജോസഫ് സി. മാത്യു തുടങ്ങിയവര്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയിരുന്നു. തന്റെ ആവശ്യങ്ങള്‍ അവഗണിച്ച് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയതില്‍ കടുത്ത അമര്‍ഷത്തിലാണ് വിഎസ്. ഈ അപമാനം സഹിച്ച് വരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാന്‍ വിഎസ് ആഗ്രഹിക്കുന്നില്ലെന്നാണറിയുന്നത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനമെന്നു വിശ്വസ്തര്‍ പറയുന്നു.
തനിക്കെതിരെ അവതരിപ്പിച്ച പ്രമേയം പിന്‍വലിക്കാതെ പാര്‍ട്ടിയുമായി ഒത്തുപോവില്ലെന്ന സന്ദേശമാണ് വാര്‍ത്താക്കുറിപ്പിലൂടെ വിഎസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: