തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിയ മോക്ഡ്രില്ലില്‍ സുരക്ഷാ വീഴ്ച. വാഹനങ്ങള്‍ തടയാന്‍ സ്ഥാപിച്ച ബൊള്ളാഡുകള്ക്കിടയിലൂടെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് കാര്‍ കടന്ന് കയറി. പടിഞ്ഞാറേ നടയിലെ ബ്ലോക്കറുകള്ക്കിടയിലൂടെയാണ് മോക്ഡ്രില്ലിന്റെ ഭാഗമായി തോക്കും മറ്റ് സ്ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ അനായാസേന കടന്നുകയറിയത്.
പടിഞ്ഞാറേ നടയിലെ നമ്പിമാര്‍ക്ക് പോകാനുള്ള കരിങ്കല്‍ പാതയിലൂടെയാണ് അംബാസിഡര്‍ കാര്‍ അകത്തേക്ക് കടന്നത്. കാറിന്റെ പുറകിലെ ഡോര്‍ ഒരു ബ്ലോക്കറില്‍ ചെറുതായൊന്ന് ഉരസുകമാത്രമാണ് ചെയ്തത്. 8.9 കോടി ചിലവിട്ട് അമിത വേഗതയില്‍ ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങളെ തടയുന്നതിനാണ് ക്ഷേത്രത്തിലേക്കുള്ള നാല് പ്രധാന പാതകളിലും ഇടറോഡുകളിലും ബൊള്ളാഡുകളും ബ്ലോക്കറുകളും സ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് മോക്ഡ്രില്‍ നടന്നത്. ക്ഷേത്രത്തിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ആക്രമണം നടക്കും എന്ന് കണ്ട്രോള് റൂമില്‍ ഫോണ്‍ വന്നു. ഉടന്‍ തന്നെ നാലു നടകളിലെയും സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗരൂകരായി. ഇതിനിടെയാണ് പടിഞ്ഞാറേ നടവഴി പാഞ്ഞെത്തിയ വെള്ള അംബാസിഡര്‍ കാര്‍ ബ്ലോക്കറുകള്‍ മറികടന്ന് അകത്തേക്ക് കടന്നത്. കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും കാറിനകത്ത് സ്റ്റെണ്ഗണ്ണുമായി ഉണ്ടായിരുന്ന മൂന്നുപേരില്‍നിന്നും ആയുധങ്ങളും രേഖകളും പിടിച്ചെടുത്തു.
തുടര്‍ന്ന് കാറിന്റെ ഡിക്കിയില്‍ നിന്നും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കിഴക്കേ നടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരാളെയും വടക്കേ നടയില്‍ കത്തിയുമായി അകത്ത് കയറാന്‍ ശ്രമിച്ച സ്ത്രീയെയും മോക്ഡ്രില്ലില്‍ കണ്ടെത്തി. ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പക്കലുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
എട്ട് കമാന്‍ഡോകളും ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനിലെ എഴ് പേരും ക്വിക്ക് റെസ്പോണ്‍സ് ടീമിലെ എഴു പേരും എസ്എപിയിലെ 15 പേരും ലോക്കല്‍ പോലീസിലെ 15 പേരും മോക്ഡ്രില്ലില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: