ന്യൂദല്‍ഹി: രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേന്ദ്ര കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയങ്ങളില്‍ നിന്നും രേഖകള്‍ ചോര്‍ത്തിയ കേസിലാണ് അറസ്റ്റ്. നോയിഡയില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട കണ്‍സല്‍റ്റന്‍സി നടത്തുന്ന ലോകേഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. രഹസ്യരേഖഖകള് ചോര്‍ത്തിയ കേസില്‍ രണ്ടാമത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ദല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 13 ആയി ഉയര്‍ന്നു.
പെട്രോളിയം മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പിടിയിലായ ലോകേഷ് ശര്‍മ്മയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചത്. ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് ഗുഡാലോചന, അനുവാദമില്ലാതെ അതിക്രമിച്ചു കടക്കല്‍, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ലോകേഷ് ശര്‍മ്മയ്ക്കെതിരെ കേസെടുത്തു. രേഖകള്‍ ചോര്‍ന്ന കല്‍ക്കരി മന്ത്രാലയത്തിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തി.
അതിനിടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ചോര്‍ന്ന രഹസ്യരേഖകള്‍ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. നേരത്തെ അറസ്റ്റിലായ കണ്‍സല്‍റ്റന്റ് പ്രയാസ് ജയിനിന്റെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ചില വിദേശീയരുമായി പ്രയാസിന് ഇടപാടുകളുണ്ടായിരുന്നെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രേഖകള്‍ വിദേശത്തേക്ക് കടന്നതിന് ഉറപ്പുള്ള യാതൊരുവിധ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
ഊര്‍ജ്ജ,കല്‍ക്കരി, എണ്ണ,പ്രകൃതിവാതക മേഖലകളിലായി 250 ഓളം ഇടപാടുകാരാണ് പ്രയാസ് ജയിന് ആഗോളതലത്തിലുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇടപാടുകാരുടെ ആവശ്യപ്രകാരം രഹസ്യവിവരങ്ങള്‍ ശേഖരിച്ചു നല്‍കുകയായിരുന്നു തന്റെ പ്രധാന ജോലിയെന്നും പ്രയാസ് പോലീസിനോട് സമ്മതിച്ചു. ഓരോ രേഖകള്‍ക്കും ഒരു ലക്ഷത്തിനു മുകളില്‍ പ്രയാസിന് വിദേശ കമ്പനികള്‍ നല്‍കിയിരുന്നു.
മുപ്പുതുവയസ്സുകാരനായ പ്രയാസ് ജയിന് പെട്രോളിയം മന്ത്രാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായ പരാതിയിന്മേല് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ വിദേശയാത്രാ വിവരങ്ങള്‍ ഐ.ബി ശേഖരിക്കുകയാണ്. ഇവരുടെ യാത്രാച്ചിലവ് വഹിച്ചിരുന്നത് ആരാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: