ആലപ്പുഴ: സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന് എതിരായി പാസാക്കിയ പ്രമേയത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഎസിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വി.എസിനെ പാര്‍ട്ടി വിരുദ്ധനെന്ന് വിശേഷിപ്പിച്ചിട്ടില്ല. വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവം എന്നാണ് പ്രമേയത്തില്‍ പറഞ്ഞിട്ടുള്ളതെന്നും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വി.എസിന് പറയാനുള്ളത് ഇന്നലെത്തെ സെക്രട്ടേറിയറ്റില്‍ പറയാമായിരുന്നു. ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടും വി.എസ് സമ്മേളനത്തിലേക്ക് വന്നില്ല. സമ്മേളനത്തിന് എത്താന്‍ നിബന്ധന വച്ചത് തെറ്റാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരാമെന്ന നിലപാട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല.
വി.എസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് എല്ലാ പരിഗണനയും നല്‍കും. അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് ഇനിയും പ്രതീക്ഷയുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. പാര്‍ട്ടിക്ക് തക്കതായ തീരുമാനം എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കോടിയേരി പറഞ്ഞു. അദ്ദേഹത്തിന് ഇപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതിന് സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കണമെന്ന് നിര്‍ബന്ധമല്ല. വി.എസ് കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹത്തിന് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും കോടിയേരി വിശദീകരിച്ചു.
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരണത്തില്‍ നിന്നു മുഖ്യമന്ത്രി മാറ്റിനിര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ ബഹുജനസമരം സര്‍ക്കാര്‍ നേരിടേണ്ടിവരും. അഴിമതിക്ക് എതിരായ പോരാട്ടം വൈകാതെ തുടങ്ങും. സഭയ്ക്ക് അകത്തും പുറത്തും ഇത്തരം പോരാട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.
വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചു. താന്‍ പാര്‍ട്ടിക്കു വിധേയനായിരിക്കും. പി. കൃഷ്ണപിള്ള സെക്രട്ടറിയായി രൂപീകരിച്ച പാര്‍ട്ടി ഘടകമാണ് കേരളത്തിലേത്. അദ്ദേഹം തൊട്ടു പിണറായി വിജയന് വരെ മഹാരഥന്മാരായ നേതാക്കന്മാരാണ് കേരളത്തിലെ പാര്‍ട്ടിയെ നയിച്ചിട്ടുള്ളത്. പാര്‍ട്ടിയും ജനങ്ങളും വലിയ വിശ്വാസമാണ് എന്നെ ഏല്‍പ്പിച്ചത്. ഇതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പരമാവധി ശ്രമിക്കും. കഴിഞ്ഞ 16 വര്‍ഷം കേരളത്തിലെ പാര്‍ട്ടിയെ കാലിടറാതെ മുന്നോട്ടു നയിച്ച നേതാവാണ് പിണറായി വിജയനെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: