തിരുവനന്തപുരം: ഭാവിയിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്താനുള്ള നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതില്‍ ബഹിരാകാശ ശാസ്ത്ര ഗവേഷകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി)യിലെ മൂന്നാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹിരാകാശത്ത് സൗരോര്‍ജ പദ്ധതികള്‍ തുടങ്ങുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. അവിടെ നിന്നും വൈദ്യുതി കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ കഴിയണം. നിലവിലുള്ള സൗരോര്‍ജ പദ്ധതികള്‍ക്ക് പരിമിതികളേറെയുണ്ട്.
ഇത് മറികടക്കാന്‍ ബഹിരാകാശ പദ്ധതികളിലൂടെ കഴിയും. ബഹിരാകാശ സാധ്യതകള്‍ മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്താന്‍ അന്താരാഷ്ട്ര സ്പേസ് നോളജ് പ്ലാറ്റ്ഫോം സ്ഥാപിക്കണം. ലോകത്തെ എല്ലാ ബഹിരാകാശ ഏജന്‍സികളിലേയും വിവിധ രാഷ്ട്രങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരേയും ഇതില്‍ ഉള്‍പ്പെടുത്തണം. ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യ വിജയം ഗോളാന്തര പര്യവേഷണരംഗത്ത് വന്‍ സാധ്യത തുറന്നിരിക്കുകയാണെന്നും അബ്ദുള്‍കലാം പറഞ്ഞു.
ബിരുദദാന ചടങ്ങില്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുദേഷ് ശര്‍മ മുഖ്യപ്രഭാഷണം നടത്തി. 145 പേര്‍ക്ക് ബിടെക് ബിരുദവും എട്ട് പേര്‍ക്ക് എംടെക്കും ഒമ്പത് പേര്‍ക്ക് പിഎച്ച്ഡിയും ലഭിച്ചു. എയ്റോസ്പേഴ്സ് എഞ്ചിനീയറിങില്‍ 49 പേര്‍ക്കും ഏവിയോണിക്സില്‍ 64 പേര്‍ക്കും ഫിസിക്കല്‍ സയന്‍സില്‍ 32 പേര്‍ക്കും ബിരുദം ലഭിച്ചു.
ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എ.എസ.് കിരണ്‍കുമാര്‍, വിഎസ്എസ്സി ഡയറക്ടര്‍ എം.സി. ദത്തന്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. കെ.എസ്. ദാസ്ഗുപ്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: