കൊല്ലം: ഭരണവ്യവസ്ഥ അഴിമതി മുക്തമാകണമെങ്കില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കേണ്ടതാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍.
കൊല്ലത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനോടും ജനങ്ങളോടും എല്ലായ്പ്പോഴും കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നവരാണ് യഥാര്‍ത്ഥ ഉദ്യോഗസ്ഥര്‍. രാജ്യത്ത് നടന്ന കോടികളുടെ അഴിമതികള്‍ പുറംലോകമറിഞ്ഞത് ഉദ്യോഗസ്ഥരിലൂടെയാണ്. അഴിമതി പുറത്താകാന്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ സത്യസന്ധത കൈവിടാത്ത ഉദ്യോഗസ്ഥരുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
അമിതമായ രാഷ്ട്രീയവല്‍ക്കരണം കേരളത്തിലെ ഉദ്യോഗസ്ഥരെ വെറും ഉപകരണങ്ങളാക്കിമാറ്റുന്നു. ജാതിമതചിന്തകളുടെ സ്വാധീനവും രാഷ്ട്രീയാതിപ്രസരവും അഴിമതിയും കൊടികുത്തി വാഴുന്ന ഭരണസംവിധാനത്തില്‍ ജനങ്ങള്‍ക്ക് ക്ഷേമമോ സമൂഹത്തിന് നന്മയോ ലഭിക്കില്ല. ഇടതുപക്ഷസ്വാധീനം വ്യാപകമായതു കാരണം കേരളം എല്ലാ മേഖലയിലും രാഷ്ട്രീയ ദുഷ്പ്രവണതകള്‍ക്ക് അടിമപ്പെട്ടു.
താല്ക്കാലികവും സംഘടിതവുമായ ലാഭത്തിന് വേണ്ടി സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങേണ്ട സ്ഥിതിയിലാണ് കേരളത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും. പക്ഷേ കേരളം വിട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായും ജനകീയമായും ജോലി ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം. കേരളത്തിലെ പല ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. സത്യസന്ധവും നിഷ്പക്ഷവുമായി ഡ്യൂട്ടി ചെയ്യാനാകാത്ത വിധം മനം മടുപ്പിക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: