തിരുവനന്തപുരം: തന്നെ അപമാനിച്ചിറക്കിവിട്ട സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മടങ്ങിയേക്കില്ല. പാര്‍ട്ടിവിരുദ്ധനെന്ന് മുദ്രകുത്തി ആക്ഷേപിച്ച സമ്മേളനത്തിലേക്ക് തിരിച്ചുപോകില്ലെന്നും അപമാനം സഹിക്കാനാകില്ലെന്നുമാണ് വിഎസിന്റെ നിലപാടെന്ന് വിശ്വസ്തര്‍ പറഞ്ഞു. പ്രതിപക്ഷ സ്ഥാനം രാജിവച്ച് പ്രതിഷേധിക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ വിഎസ് സ്വീകരിക്കുമെന്നാണറിയുന്നത്.
വിഎസ് സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചെത്തിയതറിഞ്ഞ് ചില അനുഭാവികള്‍ വിഎസിനെ കാണാനായി കന്റോണ്‍മെന്റ് ഹൗസിലെത്തി. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും വിഎസ് വഴങ്ങിയില്ല. പാര്‍ട്ടിവിരുദ്ധനെന്നു മുദ്രകുത്തിയാല്‍ എന്തുചെയ്യണമെന്നായിരുന്നു വിഎസിന്റെ മറുചോദ്യം. ഇതിനിടെ പ്രകാശ് കാരാട്ടുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ വിഎസിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, നിലപാടില്‍ മാറ്റം വരുത്താന്‍ വിഎസ് തയ്യാറായില്ല. സംസ്ഥാന നേതൃത്വവും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാന്‍ വിഎസ് തയ്യാറായില്ല.
രാത്രി വൈകിയും വിശ്വസ്തരുമായി കൂടിയാലോചനകള്‍ തുടര്‍ന്നു. പാര്‍ട്ടി തെറ്റായ ദിശയിലാണെന്നും തന്നെ വേണമെങ്കില്‍ താനുന്നയിച്ച കാര്യങ്ങള്‍ക്ക് പരിഹാരം കാണണം. അല്ലാതെ തിരിച്ച് പോക്കില്ലെന്ന് വിഎസ് ആവര്‍ത്തിച്ചു. സമ്മേളനം ബഹിഷ്കരിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്നും മടങ്ങിവരണമെന്നും അന്ത്യശാസനം നല്കി. പാര്‍ട്ടിയുടെ ഈ നിലപാടിലും വിഎസ് ക്ഷുഭിതനാണെന്നാണ് വിവരം. പാര്‍ട്ടി നിലപാട് അറിയിക്കാന്‍ വിളിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിഎസ് പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിന് ഇനി വിളിക്കേണ്ടെന്നും താന്‍ നാളെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വിഎസ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ വെളുപ്പിന് അഞ്ച് മണിയോടെ കന്റോണ്‍മെന്റ്ഹൗസില്‍ എത്തിയ വിഎസ് മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. രാവിലെ ഒന്‍പതുമണിയോടെ വിഎസിന്റെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവും തുടര്‍ന്ന് അഡ്വ. ചെറുന്നിയൂര്‍ ശശിധരന് നായരും ഇവര്‍ക്ക് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം വി. ജയപ്രകാശും എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ബലംവച്ചു. ഉച്ചയോടെ വിഎസിന്റ മകന് അരുണ്‍കുമാറും മകള്‍ ഡോ. ആശയുമെത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ആരും തയ്യാറായില്ല. വൈകുന്നേരത്തെ പിബി യോഗത്തിന്റെ തീരുമാനത്തിന് അനുസൃതമായി വിഎസില്‍ നിന്നുള്ള പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു പിന്നീട്. ഇതിനിടെ വിഎസിന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്കൂടി എത്തി. മണിക്കൂറുകളോളം വിശ്വസ്തരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന ധാരണയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: