ആലപ്പുഴ: സിപിഎമ്മില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വവും എതിര്‍പ്പ് ശക്തമാക്കിയതോടെ വിഎസ് ഇനി പാര്‍ട്ടിയ്ക്കൊപ്പം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. തലസ്ഥാനത്തേക്ക് പോയ വിഎസ് ഇനി സമ്മേളനത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതയുമില്ല. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം രാജിവച്ചേക്കുമെന്നാണ് അറിയുന്നത്. വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കും.
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് വിഎസ് ഇറങ്ങിപ്പോയത്. വിഎസ് പക്ഷക്കാരായ എസ്. ശര്‍മ്മ, കെ. ചന്ദ്രന്‍പിള്ള എന്നിവരെ നിയോഗിച്ച് പാര്‍ട്ടി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇന്നലെ പുലര്‍ച്ചെ നാലോടെ അദ്ദേഹം തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് മടങ്ങുകയും ചെയ്തു.
സംസ്ഥാന സമ്മേളനത്തലേന്ന് സെക്രട്ടറിയേറ്റ് തനിക്കെതിരെ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നും സമ്മേളനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവഹേളനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ശനിയാഴ്ച രാവിലെതന്നെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിബി യോഗം ചേര്‍ന്നശേഷം മാത്രമേ ഇതേക്കുറിച്ച് ആലോചിക്കാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞ് കാരാട്ട് വിഎസിന്റെ അഭിപ്രായം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് വിഎസ് സമ്മേളനം ബഹിഷ്കരിച്ചത്.
പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രനേതൃത്വവും അവൈലബിള്‍ പിബി യോഗവും ഇന്നലെ ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ വിഎസിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സമ്മേളനത്തെ ബന്ദിയാക്കി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള വിഎസിന്റെ ശ്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കര്‍ശനനിലപാട് സ്വീകരിച്ചതോടെ കേന്ദ്രനേതൃത്വം മുട്ടുമടക്കുകയായിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള മൂന്ന് അംഗങ്ങളുള്‍പ്പെടെ എട്ടുപേരടങ്ങുന്ന അവൈലബിള്‍ പിബി യോഗമാണ് ഇന്നലെ നടന്നത്. ഇതില്‍ യച്ചൂരിയും വൃന്ദ കാരാട്ടും അടക്കമുള്ളവര്‍ വിഎസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ബംഗാള്‍ ഘടകവും ത്രിപുര ഘടകവും വിഎസിനുള്ള പിന്തുണ പിബിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭാരതത്തിലെ ഏറ്റവും വലിയ ഘടകമായ കേരളനേതൃത്വത്തെ തള്ളിപ്പറയാനുള്ള ശക്തി കേന്ദ്രനേതത്വത്തിനില്ലായിരുന്നു. ഇതോടെ വിഎസ് ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും തള്ളിക്കളയാനും പിബി തീരുമാനിച്ചു.
വിഎസിന്റെ വിലപേശല്‍ അംഗീകരിക്കേണ്ടതില്ലെന്നും സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത് പാര്‍ട്ടി അംഗം ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത ഗുരുതരമായ തെറ്റാണെന്നും പിബി വിലയിരുത്തി. ഇതോടെ വിഎസിന്റെ മുന്നില്‍ പാര്‍ട്ടിയുടെ എല്ലാ വാതിലുകളും അടഞ്ഞു. സിപിഎമ്മിലെ കണ്ണൂര്‍ ലോബി വിചാരിച്ചിടത്ത് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തു. താന്‍ ആവശ്യപ്പെട്ട ഒരു ആവശ്യംപോലും അംഗീകരിക്കാതിരിക്കുകയും പിബി ചര്‍ച്ചചെയ്യാന്‍ പോലും തയാറാവുകയും ചെയ്യാത്ത സാഹചര്യത്തിലാണ് സമ്മേളനത്തിലേക്ക് ഇനി മടങ്ങിവരേണ്ടെന്ന നിലപാട് വിഎസ് സ്വീകരിച്ചതെന്ന് അറിയുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹം അടുത്ത സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു കഴിഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെ ഫോണില്‍ വിളിച്ച് സമ്മേളനത്തിലേക്ക് മടങ്ങി വരണമെന്ന പിബി യോഗ തീരുമാനം പ്രകാശ് കാരാട്ട് അറിയിച്ചുവെങ്കിലും വിഎസ് അത് നിരസിക്കുകയായിരുന്നു.
സംസ്ഥാന കമ്മറ്റിയിലേക്കുള്ള പാനലില്‍ വിഎസിനെ ഒഴിവാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്ര കമ്മറ്റിയംഗം എന്ന നിലയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച സാഹചര്യത്തില്‍ അതിനുമുമ്പ് തന്നെ കേന്ദ്രനേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കാനാണ് സാദ്ധ്യത. അതേസമയം വിഎസിനെതിരായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പ്രമേയത്തിലെ 7 പേജുകള്‍ മരവിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: