എരുമേലി: കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അന്യായമായി പഞ്ചായത്ത് അധികൃതര്‍ തടഞ്ഞുവച്ച സംഭവത്തില്‍ പ്രസിഡന്റടക്കം 21 പഞ്ചായത്തംഗങ്ങളും അന്ന് ജോലിക്ക് ഹാജരായിരുന്ന സെക്രട്ടറിയും മറ്റൊരു ജീവനക്കാരനും ഹാജരാകാന്‍ ഓംബുഡ്സ്മാന് ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് എരുമേലി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ വി.ജി. രാജേന്ദ്രന് നല്കിയ പരാതിന്മേലാണ് ഓംബുഡ്സമാന്റെ നടപടി. മാര്‍ച്ച് 27ന് രാവിലെ 10.30ന് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ മുഴുവന്‍ പേരും നേരിട്ട് ഹാജരാകാനാണ് എല്ലാവര്ക്കും നോട്ടിസ് ലഭിച്ചത്.
എരുമേലി കൊരട്ടിയില്‍ റീസര്‍വ്വേ നമ്പര്‍ 3/2-3, 3/2-4-2 നമ്പറുകളില്‍പ്പെട്ട വസ്തുവില്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റിനായി 2012 മാര്‍ച്ച് 27നാണ് രാജേന്ദ്രന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ വസ്തു പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയായ സര്‍വ്വേ നമ്പര്‍ 3/1ല്പ്പെട്ടതാണോയെന്ന് പരിശോധിച്ചിട്ട് പെര്‍മിറ്റ് നല്കിയാല് മതിയെന്ന പഞ്ചായത്ത് കമ്മറ്റിയുടെ ഒന്നടങ്കമുള്ള തീരുമാനമാണ് വിവാദമായത്.
പുറമ്പോക്ക് ഭൂമി അളന്ന് തിരിക്കാനായി താലൂക്ക് സര്‍വ്വേയറും ജില്ലാ സര്‍വ്വേയറും അളക്കുകയും പുറമ്പോക്ക് ബൂമി ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ പഞ്ചായത്തധികൃതര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്കി പെര്‍മിറ്റ് വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പഞ്ചായത്തിലെ കോണ്ട്രാക്ടര് ജോലിക്കാരന് കൂടിയായ രാജേന്ദ്രന് പഞ്ചായത്തിന്റെ ഒരു ജോലിയില്‍ ചിലര്‍ കമ്മീഷന് ചോദിക്കുകയും ഇത് നിരസിച്ചതിലുള്ള വൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഒപി നമ്പര്‍ 568/12ല്‍ ഓംബുഡ്സ്മാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുകമുഴുവനും പഞ്ചായത്ത് കമ്മറ്റി കരാറുകാരന് നല്‍കേണ്ടിയും വന്നു. ഇതിലുള്ള പ്രതികാരമായാണ് കരാറുകാരന്റെ കെട്ടിടനിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് പഞ്ചായത്ത് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒന്നായി തടഞ്ഞുവച്ചത്. എന്നാല്‍ മറ്റൊരു പഞ്ചായത്തംഗമായ സുജിത് ടി. കുളങ്ങര കമ്മറ്റി തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിപ്പട്ടികയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമായത്.
കൊരട്ടി കണമല റോഡരികിലെ പഞ്ചായത്തുവക പുറമ്പോക്ക് ഭൂമിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനായി അതുവഴിയുള്ള 110കെവി വൈദ്യുതി ലൈന്‍ മാറ്റുന്നതിനായി പഞ്ചായത്ത് കമ്മറ്റി 89.198 കോടി രൂപ 2010 ആഗസ്ത് 13ലും ഒക്ടോബര്‍ 14ലും കെഎസ്ഇബിയില്‍ കെട്ടിവച്ചിരുന്നു. എന്നാല്‍ ലൈന്‍ മാറ്റിയത് സമീപത്തെ സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്നും നാളിതുവരെയായി കക്കൂസ് സമുച്ചയത്തിനായി ഒരു പണിപോലും ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വ്യക്തിയെ സഹായിക്കാനായി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള കക്കൂസ് സമുച്ചയം നിര്‍മ്മിക്കാനെന്ന പേരില്‍ വൈദ്യുതി ലൈന്‍ മാറ്റിയതാണെന്നും ഇതിന്റെ മറവില്‍ പൊതുജനങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് നല്‍കുക, വൈദ്യുതി ലൈന്‍ മാറ്റിയ അഴിമതി അന്വേഷിക്കുക, ഹര്ജിക്കാരന് നഷ്ടപരിഹാരം നല്‍കുക, ഹര്‍ജിയുടെ ചെലവുകള്‍ എതൃകക്ഷികളില് നിന്നും ഈടാക്കുക, മറ്റ് വിസ്താരവേളയിലുണ്ടാകുന്ന ഇതര ചെലവുകള്‍ കൂടി ഈടാക്കുക എന്നിവയടക്കം ഹര്ജിക്കാരന് ഓംബുഡ്സ്മാനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്തും നിയമപോരാട്ടത്തിന്
എരുമേലി: ഓംബുഡ്സ്മാന്റെ ഉത്തരവിനെത്തുടര്‍ന്ന് സംഭവം നിയമപരമായി നേരിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ് പറഞ്ഞു. ഇതുസംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തതായും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: