ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കേസില്‍ പ്രതിയായ മാധ്യമപ്രവര്ത്തകന് ശന്തനു സൈകിയ പോലീസിനോട് വെളിപ്പെടുത്തി. രേഖകള്‍ ചോരുന്നതിനെപ്പറ്റി വാര്‍ത്ത ശേഖരിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും ശന്തനു ദല്‍ഹി ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയവരെ കയ്യോടെ പിടികൂടാനായത് കേന്ദ്രസര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടമായിമാറി.
അതേസമയം, ശന്തനു സൈകിയയ്ക്ക് പ്രതികളുമായും പെട്രോളിയം കമ്പനികളുമായും അടുത്തബന്ധമുണ്ടെന്നും രേഖകള്‍ കവര്‍ന്നത് അയാളുടെ സഹായത്തോടെയാണെന്നും പോലീസ് ആവര്‍ത്തിച്ചു. കേസിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. മന്ത്രാലയത്തില്‍ നിന്നും അതീവരഹസ്യ രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.സര്‍ക്കാര്‍ ജാഗ്രതയോടെ ഇരുന്നതിനാലാണ് രേഖകള്‍ ചോര്‍ത്തിയവരെ പിടികൂടാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കേസില്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ശൈലേഷ് സക്സേന, എസ്സാറിലെ വിനയ് കുമാര്‍, കയണ്സിലെ കെ.കെ നായിക്, ജൂബിലന്റ് എനര്‍ജിയിലെ സുഭാഷ് ചന്ദ്ര, അദാഗ് റിലയന്‍സിലെ ഋഷി ആനന്ദ് എന്നിവരാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റിലായത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി. 25ഓളം പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.
രാജ്യതലസ്ഥാനത്തെ സ്വകാര്യ എണ്ണക്കമ്പനികളുടെ ഓഫീസുകളിലെല്ലാം കഴിഞ്ഞ രണ്ടു ദിവസമായി റെയ്ഡ് തുടരുന്നു. പെട്രോളിയം മന്ത്രാലയത്തിനു പുറമെ പ്രതിരോധ, ആഭ്യന്തര, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയങ്ങളില്‍ നിന്നും രേഖകള്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ പോലീസിന്റെയും കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണ്.
രേഖക്കള്ളന്മാരെ കാത്തിരുന്നു കുടുക്കി
ന്യൂദല്‍ഹി: മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയവരെ മാസങ്ങള്‍ കാത്തിരുന്നാണ് സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയതെന്ന് വ്യക്തമാകുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ മുതല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുറിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രത്തില്‍ രഹസ്യരേഖകളുടെ പകര്‍പ്പ് കണ്ടെത്തിയതോടെയാണ് ഐബി അന്വേഷണമാരംഭിച്ചത്.
രേഖകള്‍ മോഷ്ടിക്കാന്‍ പ്രതികള്‍ മന്ത്രാലയത്തിനുള്ളിലേക്ക് കയറിയ വിവരം ദല്‍ഹി പോലീസിനെ അറിയിച്ചതും അവരെയെല്ലാം വലയിലാക്കിയതും ഐബിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെ.
രേഖകള്‍ ചോരുന്നതു സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡിസംബറില്‍ കേന്ദ്രമന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണത്തിന് ഐബിയെ നിയോഗിക്കുകയും ചെയ്തു. രേഖകള്‍ ചോരുന്നതിന് തടയിടാന്‍ എല്ലാ മന്ത്രാലയങ്ങളിലേക്കും ഐബി ഉദ്യോഗസ്ഥരെ അയച്ച് മാര്‍ഗനിര്‍ദ്ദേശവും നല്കി.
സര്‍ക്കാര്‍ രേഖകളുടെ ചോര്‍ച്ച തടയണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 13ന് കാബിനറ്റ് സെക്രട്ടറി അജിത് സേത് എല്ലാ മന്ത്രാലയങ്ങളോടും ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ രഹസ്യ സര്‍ക്കുലര്‍ പോലും ദേശീയ ദിനപത്രത്തില്‍ വാര്‍ത്തയായി. മന്ത്രാലയങ്ങളിലെല്ലാം സിസിടിവി കാമറകള്‍ സ്ഥാപിച്ചതും പഞ്ചിംഗ് മെഷീന് ക്രമീകരിച്ചതുമെല്ലാം ഇതിനെത്തുടര്‍ന്നാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ റൂമുകളുടെ പൂട്ടുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന ജോലിയും വേഗത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: