പാട്ന: വിശ്വാസ വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചു. പകരം നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. നാളെയാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പദത്തില്‍ നിതീഷിന്റെ മൂന്നാം ഊഴമാണിത്.
രാവിലെ വിശ്വാസ വോട്ടെടുപ്പിന് നിയമസഭ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സന്ദര്‍ശിച്ച് മാഞ്ചി രാജി നല്‍കിയത്തുടര്‍ന്ന് കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം വൈകിട്ടോടെ ജനതാ ദള്‍(യു) അധ്യക്ഷനായ നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. തനിക്ക് ഭൂരിപക്ഷമുണ്ടെന്നാണ് നിതീഷിന്റെ അവകാശവാദം.
വധഭീഷണി ഉണ്ടായിരുന്നതിനാലും തനിക്കൊപ്പം നില്ക്കുന്ന എംഎല്‍എമാര്‍ക്ക് വന്‍ കോഴ വാഗ്ദാനം ചെയ്ത് അവരെ കൂറുമാറ്റാന്‍ നീക്കമുള്ളതിനാലുമാണ് രാജിവച്ചതെന്ന് മാഞ്ചി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രഹസ്യ വോട്ടെടുപ്പ് വേണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പരസ്യവോട്ടിംഗ് ഉണ്ടായാല്‍ അംഗങ്ങളുടെ ജീവനു പോലും ആപത്ത് പിണയുന്ന സാഹചര്യമാണ് നിലനിന്നത്, രാജിയുടെ കാരണം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. രഹസ്യ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ താന്‍ തന്നെ ജയിക്കുമായിരുന്നു. 140 എംഎല്‍എമാരും തനിക്കൊപ്പം നില്‍ക്കുമായിരുന്നെന്നും മാഞ്ചി കൂട്ടിച്ചേര്‍ത്തു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനേറ്റ വന്‍ തോല്‍വിക്കുശേഷം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ നിതീഷ് തന്റെ വിശ്വസ്തനായ മാഞ്ചിയെ ആ സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. എന്നാല്‍ വളരെ വേഗം ഇരുവരും തമ്മില്‍ തെറ്റി. തന്നെ വെറും പാവയാക്കാനുള്ള നീക്കത്തെ മാഞ്ചി പ്രതിരോധിച്ചു. എതിര്‍പ്പ് രൂക്ഷമായതോടെ മാഞ്ചിയെയും വിമത മന്ത്രിമാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ മാഞ്ചി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. രാജിയാവശ്യം നിരാകരിക്കുകയും ചെയ്തു. തുടര്‍ന്ന് വധഭീഷണി മുഴക്കിയും കോഴ വാഗ്ദാനം ചെയ്തും, മാഞ്ചിക്കൊപ്പം നിന്നവരെ തിരിച്ചുപിടിക്കാന്‍ നിതീഷ് ശ്രമമാരംഭിച്ചു. ഇതിനിടെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി ദല്‍ഹിയില്‍ ചെന്ന നിതീഷ് രാഷ്ട്രപതിയെ കണ്ടിരുന്നു. ഈ സമയത്താണ് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മാഞ്ചിയോട് നിര്‍ദേശിച്ചത്.
രഹസ്യ വോട്ടെടുപ്പ് വേണമെന്ന് മാഞ്ചി ആവശ്യപ്പെട്ടെങ്കിലും നിതീഷ് പക്ഷക്കാരനായ സ്പീക്കര്‍ അതിന് വഴങ്ങിയില്ല. 88 എംഎല്‍എമാരുള്ള ബിജെപി മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്നു സ്വതന്ത്രന്മാരും ബിജെപിയ്ക്ക് ഒപ്പമുണ്ട്. 43 ജെഡിയു എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്നും മാഞ്ചി അവകാശപ്പെട്ടിരുന്നു.243 അംഗ സഭയില്‍ ജനതാദള്‍ (യു)വിന് 117 അംഗങ്ങളാണ് ഉള്ളത്. 24 അംഗങ്ങളുള്ള ആര്‍ജെഡിയും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ഒരു സിപിഐ എംഎല്‍എയും നിതീഷിനെ പിന്തുണയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: