ഹൈദരാബാദ്: ഫെയ്സ് ബുക്കിലിടാന്‍ ആമയുടെ പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി ഫസല്‍ ഷെയ്ക്ക് ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഒരു കാഴ്ച ബംഗ്ലാവിലെ ഏറ്റവും പ്രായം ചെന്ന ഗാലപ്പോസ് ആമയുടെ മുകളില്‍ കയറി നിന്നാണ് ഫസല്‍ ഫോട്ടോ എടുത്തത്.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഫസലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റം തെളിഞ്ഞാല്‍ ആറ് മാസം തടവോ 2000 രൂപ പിഴയോ ഇയാള്‍ക്ക് ശിക്ഷ ലഭിക്കും. കഴിഞ്ഞ മെയ് മാസം എടുത്ത ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവാവിന് പണിയായത്. 120 വയസിന് മുകളില്‍ പ്രായമുള്ള ആമയുടെ മുകളില്‍ കയറിനിന്നാണ് ഫസല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
സംഭവത്തെത്തുടര്‍ന്ന് മ്യഗശാലയിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ദല്‍ഹി മ്യഗശാലയില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ യുവാവ് വെളളക്കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്താകമാനമുള്ള കാഴ്ച ബംഗ്ലാവുകളില്‍ ഇത്തരത്തിലുള അഞ്ചോളം സംഭവങ്ങളാണ് നടന്നിട്ടുള്ളത്. എന്നാല്‍ സംഭവം സുരക്ഷാവീഴ്ചയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ ക്യുറേറ്റരായ രാമകൃഷ്ണ റാവു, ഇത്തരത്തിലുള്ള അനാവശ്യ സാഹസികതകള്‍ കാണിക്കുന്നവര്‍ക്കുള്ള പാഠമാണ് യുവാവിന്റെ അറസ്റ്റെന്ന് വ്യക്തമാക്കി.
380 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ 10,000ത്തോളം പേരാണ് അവധിദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: