തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പുതിയ നിയമം പാസ്സാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇതിനെ ചെറുക്കാനാവില്ല.
നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമായതിനാല്‍ പോലീസിന് പലപ്പോഴും കേസുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സൈബര്‍ വലയിലെ യുവത്വം’ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന കമ്മീഷന് സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം വഴുതക്കാട് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിന് കൈകാര്യം ചെയ്ത് പരിചയമുള്ള കേസുകളല്ല പലപ്പൊഴും സൈബര്‍ കുറ്റകൃത്യങ്ങളില്‍ വരുന്നത്. ഇക്കാര്യത്തില്‍ പോലീസിന് പ്രത്യേക പരിശീലനം നല്കി വരുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വിഷയമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സിഡി പ്രകാശനം രമേശ് ചെന്നിത്തല ശങ്കര്‍ രാമകൃഷ്ണന് നല്കി നിര്‍വഹിച്ചു. യുവജന കമ്മീഷന് ചെയര്മാന് ആര്.വി. രാജേഷ് അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രേമ, യുവജന കമ്മീഷന് അംഗങ്ങളായ പ്രശാന്ത്, ആര്.എസ്. സഞ്ജയ്കുമാര്‍, വിനോദ് കായ്പാട്, സ്വപ്ന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: