ആലപ്പുഴ: സിപിഎമ്മില്‍ വി.എസ്. അച്യുതാനന്ദന് പുലര്‍ത്തുന്ന ഭിന്നതകള്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമല്ലെന്ന് കേന്ദ്രകമ്മറ്റി അംഗീകരിച്ചിട്ടുള്ളതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമുണ്ടെന്ന വിഎസിന്റെ നിലപാട് തള്ളിക്കളയുന്നു.
പിഡിപിയും ഡിഐസിയുമായുള്ള ബന്ധങ്ങള്‍ കേന്ദ്രകമ്മറ്റി തീരുമാന പ്രകാരമുള്ള അടവുനയത്തിന്റെ ഭാഗമായിരുന്നു. ലാവലിന്‍ കാര്യത്തിലും വിഎസിന്റെ നിലപാട് 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും കേന്ദ്രകമ്മറ്റിയും തള്ളിയിരുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമദ്ധ്യത്തില്‍ പരസ്യമായി അവഹേളിക്കുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് വിഎസിന്റെ നിലപാടുകള്‍. ടി.പി. ചന്ദ്രശേഖരനടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒഞ്ചിയത്ത് പോയതിനെ കുറിച്ചുള്ള വിഎസിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി തീരുമാനം പോലും ലംഘിച്ച് ഒഞ്ചിയത്തെ വിഘടിത വിഭാഗത്തെ തള്ളിപ്പറയാന്‍ അച്യുതാനന്ദന് തയാറായിട്ടില്ലെന്നും പിണറായി പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവു സംഭവിച്ചതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കില്ല. സോളാര്‍ സമരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും എല്‍ഡിഎഫ് നേതൃത്വവുമാണ് കൈക്കൊണ്ടത്.
പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് തോമസ് ഐസക് പ്രതികരിച്ചത് സമരം പിന്‍വലിച്ചതിനെ പറ്റിയാണെന്ന വിഎസിന്റെ പ്രസ്താവനയും പിണറായി തള്ളി. ഐസക്കിന്റെ പ്രതികരണം മുഖ്യമന്ത്രിയെ ഒഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണം അംഗീകരിക്കുമോയെന്ന ചോദ്യത്തിനായിരുന്നുവെന്നും പിണറായി അവകാശപ്പെടുന്നു. വിഭാഗീയതയുടെ ഭാഗമായി ചിലരെല്ലാം തന്റെ കക്ഷത്തിലാണെന്ന് വിഎസ് വിചാരിക്കേണ്ടെന്നും പിണറായി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: