ന്യൂദല്‍ഹി: രാജ്യത്ത് മതവിഭാഗങ്ങള്‍ തമ്മിലെ സ്പര്‍ധ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളിലാരെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ തടയും. സ്വന്തം ഇഷ്ടപ്രകാരം മതം തെരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പൗരന്മാര്ക്ക് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചാവറയച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ ദേശീയതല ആഘോഷ പരിപാടികള്‍ ദല്‍ഹി വിജ്ഞാന് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതം ബുദ്ധന്റേയും ഗാന്ധിജിയുടേയും നാടാണെന്നും ഭാരതീയര്‍ക്ക് എല്ലാ മതവിഭാഗങ്ങളോടും തുല്യ ബഹുമാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു മതത്തിനെതിരേയുള്ള അക്രമങ്ങളും അനുവദിക്കാനാവില്ല. മതമൗലികവാദം രാജ്യത്ത് വെച്ചുപൊറിപ്പിക്കാനാവാത്ത ഒന്നാണ്. എല്ലാ മതവിഭാഗങ്ങളോടും സമഭാവനയോടെ പെരുമാറിയ പൗരാണിക ഭാരതത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഏവരും പ്രവര്‍ത്തിക്കണം.
മതത്തിന്റെ പേരിലെ വേര്‍തിരിവുകള്‍ ആഗോളതലത്തില്‍ തന്നെ ശക്തമായി മാറിയിരിക്കുന്നു. ഇത്തരം പ്രവണതയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കണം. വിവിധ മതവിഭാഗങ്ങളോട് തുല്യതയോടെ പെരുമാറുകയെന്നതാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഭാരതത്തിന്റെ രീതി. എല്ലാവരേയും സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും എല്ലാവിശ്വാസങ്ങളോടും ആദരവ് കാണിക്കുകയും ചെയ്യുന്നത് ഭാരതത്തിന്റെ സവിശേഷതയാണ്. നിരവധി മതങ്ങള്‍ക്ക് ജന്മം നല്‍കുകയും നിരവധി മതങ്ങള്‍ക്ക് വളരാനാവശ്യമായ സഹായം നല്‍കുകയും ചെയ്ത മണ്ണാണ് ഭാരതം, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാവര്ക്കും വികസനമെന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നയം. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയങ്ങളും, എല്ലാവര്ക്കും ഭക്ഷണം എന്നതാണ് ലക്ഷ്യം. ഐക്യത്തിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാനാകൂ. ആധുനിക ഭാരതമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഏവരും ഒന്നായി മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സീറോ മലബാര്‍ സഭയും ദല്‍ഹി-ഫരീദാബാദ് രൂപതയും സിഎംഐ, സിഎംസി സന്യാസി സമൂഹവും സംയുക്തമായി സംഘടിപ്പിച്ച ദേശീയതല ആഘോഷത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നജ്മ ഹെപ്തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് രണികുളങ്ങര, ഡോ. അനില്‍ കൂട്ടോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: