ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച രേഖകള്‍ പരസ്യമാക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ഐ.ടി ജീവനക്കാരനായ ശ്രീജിത്ത് പണിക്കര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് പിഎംഒയുടെ മറുപടി.
രഹസ്യ രേഖകള്‍ പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മാത്രമായി എന്തെങ്കിലും സവിശേഷ അധികാരം നിയമത്തിലില്ലെന്ന് പിഎംഒ നല്കിയ മറുപടിയില്‍ പറയുന്നു. നാഷണല്‍ ആര്‍ക്കൈവ്സില്‍ നിന്നും രേഖകള്‍ പുറത്തുവിടുന്നതിനായി പ്രധാനമന്ത്രിക്ക് എന്തെങ്കിലും സവിശേഷ അധികാരം ഉണ്ടോ എന്നതായിരുന്നു ചോദ്യം.
കഴിഞ്ഞ വര്‍ഷം ദല്‍ഹി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് സുഭാഷ് അഗര്‍വാള്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാലാണ് വിവരം പരസ്യപ്പെടുത്താത്തതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
1945ല്‍ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതാണെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മുഖര്‍ജി കമ്മീഷന് തള്ളിക്കളഞ്ഞിരുന്നു. നേതാജിയെ സ്റ്റാലിന് വിഷംകുത്തിവെച്ച് കൊല്ലുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ രാജ്യത്തിന് ലഭിച്ച വിവരമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: