ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ ശശി തരൂര്‍ എംപി ഉടന്‍ അറസ്റ്റിലാകും. കേസില്‍ തന്നെ രക്ഷിക്കാന്‍ രണ്ടു മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ സഹായിച്ചുവെന്ന് തരൂര്‍ പ്രത്യേക അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. സുനന്ദയും തരൂരും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളറിയാന്‍ സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം വീണ്ടും ചോദ്യം ചെയ്തുകഴിഞ്ഞാല്‍ തരൂരിനെ കേസില്‍ അറസ്റ്റ് ചെയ്ത് മുഖ്യപ്രതിയാക്കും.
ചോദ്യം ചെയ്യലിനിടയില്‍ തരൂര്‍ പ്രത്യേകാന്വേഷണ സംഘത്തോട്തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തു. കേസില്‍ രക്ഷപ്പെടാന്‍ തരൂര്‍ എയിംസിലെ ഡോക്ടറെ സ്വാധിനീക്കാന്‍ ശ്രമിച്ചതു സംബന്ധിച്ച തെളിവുകള്‍ കാണിച്ചപ്പോഴാണ് തരൂര്‍ നിയന്ത്രണം വിട്ടതെന്ന് എസ്ഐടി വൃത്തങ്ങള്‍ പറഞ്ഞു.
കേസില്‍ സാക്ഷികളുടെ മൊഴികളും തരൂരിന്റെ വിശദീകരണങ്ങളും തമ്മില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടായിരുന്നു. എന്നാല്‍ ചില സാക്ഷികളെ ഒപ്പം ഇരുത്തി ചോദ്യം ചെയ്ത വേളയില്‍ തരൂരിന്റെ കള്ളക്കളികള്‍ വെളിച്ചത്തായി. ഇനിയും നുണപറച്ചില് തുടര്‍ന്നാല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘം അറിയിച്ചപ്പോള്‍ താന്‍ എംപിയാണെന്നും അപമര്യാദ കാണിക്കരുതെന്നും ആക്രോശിച്ച് തരൂര്‍ ക്ഷോഭിക്കുകയായിരുന്നു.
ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ കൊലക്കേസില്‍ തരൂരിന്റെ പങ്ക് സുവ്യക്തമായിക്കഴിഞ്ഞു. എന്നാല്‍, സുനന്ദയുമായി നടന്ന പണമിടപാടും ഐപിഎല്‍ ക്രിക്കറ്റിടപാടു സംബന്ധിച്ച ഏതാനും കാര്യങ്ങളുംകൂടി വ്യക്തമാകേണ്ടതുണ്ട്. വെള്ളിയാഴ്ച സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തരൂരിനെ ചോദ്യം ചെയ്തിരുന്നു. ഈ ആഴ്ചയും ചോദ്യം ചെയ്യല്‍ തുടരും. അതുകഴിഞ്ഞാല്‍ തരൂരിനെതിരായ നടപടികള്‍ ഔദ്യോഗികമായി തുടങ്ങുമെന്നാണ് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഗംഗാറാം ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് രജത് മോഹനും തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാനും പറഞ്ഞതിനു വിരുദ്ധമായി തരൂര്‍ മൊഴി നല്‍കിയിരുന്നു. ദിവാനും തരൂരിന്റെ വീട്ടുസഹായി നാരായണും പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത് സുനന്ദയുടെ അപകടാവസ്ഥ അവര്‍ തരൂരിനെ വൈകിട്ട് നാലേകാല്‍ മണിയോടെ അറിയിച്ചെങ്കിലും അവരെ തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തരൂര്‍ സമ്മതിച്ചില്ല എന്നാണ്. ഇതെന്തുകൊണ്ടായിരുന്നുവെന്ന് തരൂരിനു വിശദീകരിക്കാനായില്ല. ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘം തരൂരിനെയും നാരായണ്‍ സിങ്ങിനെയും ഡ്രൈവര്‍ ബജ്രങ്ഗിയേയും ഒന്നിച്ചിരുത്തി വിസ്തരിച്ചു. ഹോട്ടലില്‍ വന്നശേഷവും സുനന്ദയെ വിളിച്ചുണര്‍ത്താന്‍ അരമണിക്കൂര്‍ വൈകിയതെന്തുകൊണ്ടെന്ന ചോദ്യത്തിനും തരൂരിനു വ്യക്തമായ മറുപടിയില്ലായിരുന്നു.
നാരായണും തരൂരിന്റെ പിഎ: ആര്.കെ. ശര്‍മ്മയും നല്കിയ മൊഴി പ്രകാരം തരൂര്‍ വൈകിട്ട് ഏഴരയ്ക്ക് ഹോട്ടലില്‍ എത്തിയെങ്കിലും ചായ കുടിച്ച് എട്ടരമണിയോടെയാണ് സുനന്ദയെ ഉണര്‍ത്താന്‍ മുറിയിലേക്കു പോയെന്നാണ് എഫ്ഐആര്‍.
കേസുണ്ടായാല്‍ സാക്ഷികളാകാന്‍ സാധ്യതയുള്ളവരെന്നു തരൂര്‍ കരുതിയിരുന്നവരെ കൊലപാതകത്തിനു ശേഷം സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജനുവരി 18-ന് തരൂര്‍ എയിംസിന്റെ മെഡിക്കല്‍ ബോര്‍ഡ് തലവന്‍ ഡോ. ഗുപ്തയെ കാണാന്‍ പോയിരുന്നു. ഇത് കേസന്വേഷണത്തെ സ്വാധീനിക്കാനായിരുന്നു.
ഇതുസംബന്ധിച്ച കുടുതല്‍ ചോദ്യം ചെയ്യലിനിടയിലാണ് രണ്ടു മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെ ഇടപെടലും സഹായവും സംബന്ധിച്ച് തരൂര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതെക്കുറിച്ച് കൂടുതല്‍ പറയാന്‍ തരൂര്‍ തയ്യാറായില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കൂടുതല്‍ ചോദ്യം ചെയ്യല്‍ കഴിയുന്നതോടെ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് നല്കുന്ന വിവരം.
എന്നാല്‍ ദല്‍ഹി പോലീസ് തന്നെ താക്കീതു ചെയ്തുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: