ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി വിട്ട മുന്‍ വനം-പരിസ്ഥിതി മന്ത്രി ജയന്തിനടരാജനെ സിബിഐ ഉടന്‍ ചോദ്യം ചെയ്തേക്കും. വകുപ്പുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ടിരുന്നുവെന്നാണ് ജയന്തി വെളിപ്പെടുത്തിയത്.
ജയന്തി അഴിമതിക്കാരിയാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ മന്ത്രിയായിരിക്കെ വകുപ്പില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കാമെന്ന് ജയന്തി തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിബിഐ ജയന്തിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തന്നെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണമാരാഞ്ഞ് 2014 നവംബര്‍ 5 ന് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്റെ വകുപ്പില്‍ അന്യായമായി ഇടപെടിട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജയന്തി നടരാജന്റെ കാലത്ത് അനുമതി നല്കിയ അഞ്ച് കേസുകളില്‍ പ്രാഥമിക അന്വേഷണം ആരംഭിക്കുവാന്‍ 2014 ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. ഇതുമായി തുടക്കത്തില്‍ അവര്‍ സഹകരിച്ചിരുന്നില്ല. ജിന്‍ഡാല്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് കമ്പനിയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആദ്യാരോപണം ഉയര്‍ന്നത്. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ ഖനനാനുമതി നല്‍കിയെന്നായിരുന്നു ആരോപണം.
മന്ത്രാലയത്തിന്റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കൂടിയുണ്ട്. കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിന്ഡാലിന്റേതാണ് ഈ കമ്പനി. വനംവകുപ്പ് ഉപദേശക സമിതിയുടെ നിര്‍ദ്ദേശങ്ങളെ മറികടന്നാണ് ഇവരുടെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: