തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ് പറഞ്ഞു. ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം താന്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഭരത് ഭൂഷണ് പറഞ്ഞു.
ചീഫ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റവന്യൂ വകുപ്പിന്റെ ഫയലില്‍ ചീഫ് സെക്രട്ടറി അവിഹിത ഇടപെടലുകള്‍ നടത്തിയതായി നേരത്തെ എഡിജിപി ജേക്കബ് തോമസ് ലോകായുക്തയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. ഭൂസംരക്ഷണ നിയമപ്രകാരം തീര്‍പ്പാക്കേണ്ട വിഷയത്തില്‍ ഭരത് ഭൂഷണ് നിയവിരുദ്ധ നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പാറ്റൂരില്‍ നിര്‍മാണക്കമ്പനി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍ ജില്ലാ സര്‍വേ വകുപ്പ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത സമിതി സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ ഈ സമിതി ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ലെന്നും അപൂര്‍ണമായ കരട് റിപ്പോര്‍ട്ടില്‍ പോലും ഭൂമിയില്‍ കൈയേറ്റം നടന്നിട്ടില്ലെന്ന് പറയുന്നില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കരട് റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടറും വാട്ടര്‍ അതോറിറ്റി എംഡിയും ഒപ്പിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: