പൈതൃക ഗ്രാമമായ ആറന്മുളയില് വിമാനത്താവളം നിര്‍മിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ കെജിഎസ് ഗ്രൂപ്പ് മുന്നേറുന്നത് തടയാന്‍ ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ദൃഢനിശ്ചയം എടുത്തിരിക്കുകയാണ്. വിമാനത്താവളം നിര്‍മിക്കാന്‍ അനധികൃതമായി നികത്തിയ തോടുകള്‍ പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവുപോലും നിരാകരിച്ചിരിക്കുകയാണ്.
ആറന്മുള, മല്ലപ്പുഴശ്ശേരി, കരിമാരം തോട്, കോഴിത്തോട് എന്നിവ മണ്ണിട്ട് നികത്തിയത് പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറുടെ 2012 ലെ ഉത്തരവ് നടപ്പാക്കാതിരുന്നതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തോട് പുനഃസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
സര്‍വേ വകുപ്പ് നികത്തിയ സ്ഥലങ്ങള്‍ അളന്നുതിട്ടപ്പെടുത്തുകയും മണ്ണെടുത്തു മാറ്റുന്നതിന് റെയില്‍വേ വകുപ്പുമായി കളക്ടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും വിമാനത്താവളത്തിനെതിരെയുണ്ടായ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് കെജിഎസ് ഗ്രൂപ്പ് റിവ്യൂ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയും ഹൈക്കോടതി തള്ളുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനം നിക്ഷേപം നടത്തിയ ആറന്മുള വിമാനത്താവള പദ്ധതി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റദ്ദാക്കുമെന്നും ആറന്മുള പൈതൃകഗ്രാമമായി തന്നെ തുടരാന്‍ അനുവദിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
നാലുവിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നും നൂറുകിലോമീറ്റര്‍ ദൂരംപോലും ആറന്മുളയിലേക്കില്ല. ഇവിടെ ഒരു വിമാനത്താവളത്തിന് യാതൊരു ആവശ്യവുമില്ലെന്നിരിക്കെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ലക്ഷ്യം നേടാന്‍ കേരള സര്‍ക്കാര്‍ പുതിയ വിമാനത്താവള നിര്‍മാണത്തിന് കൂട്ടുനില്‍ക്കുകയാണ്.
ഇപ്പോള്‍ ആറന്മുളയില് വീണ്ടും തെളിവെടുപ്പ് നടത്താനുള്ള കളക്ടറുടെ നീക്കവും മണ്ണുനീക്കം ചെയ്യുന്നതിന് നാലുമാസത്തെ സമയം കളക്ടര്‍ ആവശ്യപ്പെട്ടതും കെജിഎസ് ഗ്രൂപ്പിനെ സഹായിക്കാനുള്ള ശ്രമമായിട്ടാണെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ പരമോന്നത കോടതി നിയമവിരുദ്ധമെന്നു കണ്ടെത്തിയ പദ്ധതിക്കുവേണ്ടി കളക്ടറുടെ ഇപ്പോഴത്തെ നീക്കം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തോടെയാണ്.
കുമ്മനം രാജശേഖരനും സുഗതകുമാരിയും അടങ്ങുന്ന ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നാടിന്റെ പൈതൃക സമ്പത്ത് സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. ആറന്മുള ക്ഷേത്രം ശബരിമല അയ്യപ്പന്റെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കേരള പൈതൃകത്തിന്റെ ഭാഗമായിട്ടും അത് അവഗണിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്ര ഷെയര്‍ എടുത്തിട്ടുള്ള കെജിഎസ് ഗ്രൂപ്പിനെ സഹായിക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്.
നാടിന്റെ പൈതൃകം നശിപ്പിച്ച് പരിസ്ഥിതി പഠനംപോലും നടത്താതെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കമാണ് ജനകീയ സമരം തകര്‍ത്തത്. ആറന്മുളയില് വിമാനത്താവളം വരുന്നത് ആറന്മുളക്കാരുടെ മാത്രം പ്രശ്നമായി പരിഗണിക്കാതെ കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കാന്‍ സന്നദ്ധമാകണം. കൃഷി വീണ്ടെടുക്കുക, നഷ്ടസൗഭാഗ്യങ്ങള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് കേരളത്തിന് നല്കിയ സമ്പത്ത് വികസനത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുകയാണ്. കുന്നുകളും പാടങ്ങളും വനങ്ങളും അപ്രത്യക്ഷമായി, മഴ സമൃദ്ധമായ കേരളത്തില്‍ പല ഭാഗങ്ങളിലും വരള്‍ച്ചയും കുടിവെള്ളക്ഷാമവും അനുഭവിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. 44 നദികളും കാലവര്‍ഷവും തുലാവര്‍ഷവുമുള്ള കേരളത്തില്‍ ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് പ്രകൃതി നശീകരണം മൂലമാണ്.
വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ നശിപ്പിക്കുന്നത് ഈ വരദാനത്തെയാണ്. ലോകപ്രസിദ്ധമായ ആറന്മുള കണ്ണാടി നിര്‍മിക്കപ്പെടുന്ന, പവിത്ര ഗ്രാമമാണ് ആറന്മുള. ഈ സാംസ്കാരിക പ്രതീകം നശിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയുമാണ് യാതൊരു ആവശ്യവുമില്ലാത്ത ഒരു വിമാനത്താവളം കൊണ്ടുവരുന്നത്. ഇതിനെതിരെ സമരം ചെയ്യുന്ന ഹെറിറ്റേജ് ട്രസ്റ്റിനേയും അതിന്റെ നേതക്കളായ കുമ്മനം രാജശേഖരനേയും സുഗതകുമാരിയെയും പിന്തുണക്കാന്‍ ആറന്മുളക്കാര് മാത്രമല്ല, കേരളം ഒറ്റക്കെട്ടായി മുന്പോട്ട് വരേണ്ടതാണ്. ലോകപ്രശസ്തി നേടിയ ഒരു ഗ്രാമം ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമാകാന്‍ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: