ജമ്മു: നയതന്ത്രമര്യാദകളുടെ അടിസ്ഥാന തത്വങ്ങള്‍ മറന്ന് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം കനത്ത ഷെല്ലാക്രമണവും വെടിവെയ്പ്പും തുടരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പാക് ആക്രമണം ചൊവ്വാഴ്ച പുലരുവോളം നീണ്ടു.
ഭാരത സൈനിക പോസ്റ്റുകള്‍ക്കു പുറമെ ജനവാസകേന്ദ്രങ്ങളെയും പാക് റേഞ്ചേഴ്സ് നിരന്തരം ലക്ഷ്യമിട്ടതോടെ പലായനം ചെയ്ത അതിര്‍ത്തി ഗ്രാമവാസികളുടെ എണ്ണം പതിനായിരം കവിഞ്ഞു. എണ്ണായിരത്തോളംപേരെ സുരക്ഷിത സ്ഥാനങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി.
സാംബ, കത്വ ജില്ലകളിലായിരുന്നു ഭാരതത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ പാക് പട്ടാളം ഇന്നലെയും ആക്രമണം നടത്തിയത്. ഇവിടങ്ങളിലെ 60ഓളം ഗ്രാമങ്ങള്‍ പാക് ഷെല്ലിംഗിനും വെടിവെയ്പ്പിനും ഇരയായി. ഭാരത അതിര്‍ത്തിക്ക് ഏറെ ഉള്ളിലുള്ള ഹിരാനഗര്‍ സെക്ടറിലെ ഷെര്‍പുര്‍, ചക്ര, ലാച്ചിപുര്, ലോന്ദി മേഖലകളില്‍ ശക്തിയേറിയ ഷെല്ലുകള്‍ പതിച്ചു.
സാംബയില്‍ 12 ഗ്രാമങ്ങളിലെ ഭൂരിഭാഗംപേരും വീടുകള്‍ ഉപേക്ഷിച്ചു പോയി. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക് തിങ്കളാഴ്ച അതിര്‍ത്തി പ്രദേശങ്ങളിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് അദ്ദേഹം സ്ഥിതിഗതികള്‍ വിശദീകരിച്ചതായും ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു. പാക് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് ദേവേന്ദ്ര സിങ്ങിന് പഥക് ഇന്നലെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അടുത്തകാലത്തായി നിയന്ത്രണരേഖയില്‍ വന്‍ തോതിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന് നടത്തുന്നത്.
2014ല്‍മാത്രം 550 തവണ ഭാരത പോസ്റ്റുകളെ പാക്കിസ്ഥാന് ആക്രമിച്ചു. തിങ്കളാഴ്ചത്തെ ഷെല്ലിംഗില്‍ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി. അതില്‍ നാലുപേരും ഭാരതീയ ജവാന്മാരാണ്. ബിഎസ്എഫിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ അഞ്ച് പാക് പട്ടാളക്കാരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: