ന്യൂദല്‍ഹി:കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബിയാന്ത് സിങ്ങിനെ ബോംബുവച്ചു കൊന്നകേസില്‍, പാക്കിസ്ഥാന്റെ തണലില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ജഗതാര്‍ സിംഗ് താര തായ്ലന്ഡില് അറസ്റ്റില്‍. ഇയാളുടെ നീക്കങ്ങളെപ്പറ്റി പഞ്ചാബ് പോലീസ് നല്കിയ വിവരത്തെത്തുടര്‍ന്ന് തായ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം ഒരു തായ്ലന്ഡ് സ്വദേശി ഇയാളെ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
സിഖ് ഭീകരസംഘടനയായ ബബര് ഖല്‍സയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറായിരുന്നു ഇയാള്‍. മുഖ്യമന്ത്രിയായിരിക്കെ 1995 ആഗസ്റ്റ് 31 നാണ് സ്ഫോടനത്തില്‍ ബിയാന്ത് സിങും17പേരും കൊല്ലപ്പെട്ടത്. പഞ്ചാബ് സെക്രട്ടറിയേറ്റിനുസമീപം ചാവേറാണ് ബോംബായി പൊട്ടിത്തെറിച്ചത്. പരംജിത് സിംഗ് ബിയോറ, ജഗതാര്‍ സിംഗ് ഹാവാര എന്നിവരും കൊലപാതകത്തില്‍ പങ്കാളികളായിരുന്നു.
ദിലാവര്‍ സിംഗ് ജെയ്സിംഗ്വാലയാണ് മനുഷ്യബോംബായത്. കേസില്‍ ജഗതാര്‍ അടക്കം നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. സിഖുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012ല്‍ ഇയാളുടെ വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.
ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില് പ്രമുഖനായിരുന്ന ഇയാളും മറ്റു മൂന്നുപേരും 2004 ല്‍ ചണ്ഡീഗഡ് ജയിലില്‍നിന്ന് നൂറുമീറ്റര്‍ നീളത്തില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു.ഹാവാരയേയും ബിയോറയെയും പിന്നീട് നേപ്പാളില്‍ നിന്ന് പിടിച്ചിരുന്നു.
താരയും മറ്റൊരു പ്രതിയായ ദേവ് സിംഗും പാക്കിസ്ഥാനിലേക്കന്ന് കടന്നിരുന്നു. അവിടെ പാക്കിസ്ഥാന്റെ അതിഥിയായിക്കഴിഞ്ഞിരുന്ന താര പിന്നീട്തായ്ലന്ഡിലേക്ക് പോയി. അവിടെയും ഇയാള്‍ പാക്ക് സംരക്ഷണയിലായിരുന്നു.ദേവ്സിംഗ് ഇപ്പോഴും പാക്കിസ്ഥാനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: