ലക്നൗ: പുതുവര്‍ഷം പിറന്നതോടെ ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടി നേതൃത്വത്തിന് നെഞ്ചിടിപ്പേറുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളി ഓര്‍ത്താണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ബിജെപി ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസിനെ തറപറ്റിച്ച ബിജെപി ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ തൂത്തുവാരി. ആകെയുള്ള 80 സീറ്റില്‍ 71 സീറ്റും ബിജെപി നേടിയപ്പോള്‍ രണ്ട് സീറ്റ് ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ നേടി. കോണ്‍ഗ്രസിന് രണ്ടും സംസ്ഥാനത്തെ ഭരണകക്ഷിയായ എസ്പിക്ക് അഞ്ചും സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ആവര്‍ത്തിക്കുന്നതാണ് സമാജ്വാദി പാര്‍ട്ടി നേതൃത്വത്തെ പരിഭ്രാന്തരാക്കുന്നത്. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തേരോട്ടം നടത്തുകയായിരുന്നു. ജമ്മുകശ്മീരില്‍ ഒറ്റയ്ക്ക് 25 സീറ്റുനേടി ഉജ്വലവിജയമാണ് പാര്‍ട്ടി കരസ്ഥമാക്കിയത്. പ്രാദേശിക പാര്‍ട്ടികളെ ഒന്നുകില്‍ തൂത്തെറിയുകയോ അല്ലെങ്കില്‍ കീഴടക്കുകയോ ചെയ്തുകൊണ്ട് ബിജെപി നേടുന്ന വിജയം ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കുമെന്നാണ് പല സമാജ്വാദി പാര്‍ട്ടി നേതാക്കളും കരുതുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം യുപിഎ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്പ്പുകാരണമാണെന്നാണ് പല സമാജ്വാദി പാര്‍ട്ടി നേതാക്കളും ആശ്വസിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയം ആവര്‍ത്തിച്ചതോടെ മോദി തരംഗം നിലനില്‍ക്കുകയാണെന്ന് ഈ നേതാക്കള്‍ക്ക് സമ്മതിക്കേണ്ടിവന്നിരിക്കുകയാണ്. മുതിര്‍ന്ന എസ്പി നേതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
അഖിലേഷ് സര്‍ക്കാരിന്റെ ഭരണപരാജയവും മോദി തരംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാക്കളില്‍ പലരും കരുതുന്നത്. ഇപ്പോള്‍ വികസനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അധികാരത്തിലിരുന്ന രണ്ടരവര്‍ഷക്കാലം മുഖ്യമന്ത്രി അഖിലേഷ് യാദവ് പാഴാക്കിയെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നത്. ഉദ്യോഗസ്ഥവൃന്ദം ഇപ്പോഴും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ 2016 ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാവുമെന്ന വിശ്വാസം എസ്പി നേതാക്കള്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: