കൊച്ചി: കൊച്ചി മെട്രോയ്ക്കായി അപ്പോളോ ടയേഴ്സിന്റെ ഭൂമി വിലകൊടുത്ത് എറ്റെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ധനവകുപ്പ് വിലക്കി. വ്യവസായം തുടങ്ങാന്‍ സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഭൂമിയാണിതെന്ന് കാണിച്ച് കെഎംആര്‍എല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ധനവകുപ്പിന്റെ നടപടി.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്ത അപ്പോളോ ടയേഴ്സിന് പണം നല്‍കാനുള്ള കളക്ടറുടെ തീരുമാനം ദുരൂഹമാണെന്ന് കെ.എം.ആര്.എല്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ ആവശ്യത്തിനായി സര്‍ക്കാര്‍ അനുവദിച്ച 1.53 ഏക്കര്‍ സ്ഥലം വലിയ വിലകൊടുത്ത് ഏറ്റെടുക്കേണ്ടതുണ്ടോ എന്നാണ് കെ.എം.ആര്.എല്‍ ചോദ്യം. സ്പീഡ് ട്രാക്കില്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഭുമി ഏറ്റെടുക്കുന്നത് എന്നാണ് കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നിലപാട്.
രേഖകളില്ലാതെ ഭൂമിക്ക് നിശ്ചയിച്ച വിലയുടെ 80 ശതമാനമായ 29 കോടിരൂപ കൈമാറരുതെന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നിര്‍ദേശം ധനവകുപ്പ് അംഗീകരിക്കുകയും ചെക്ക് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അപ്പോളോ ടയേഴ്സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭൂമിക്ക് പട്ടയം ഉണ്ടെന്നും കമ്പനി അവകാശപ്പെട്ടു. നഷ്ടപരിഹാരം നല്കാന് തയ്യാറല്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
1950ല്‍ വ്യവസായം തുടങ്ങുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കാന്‍ ഭൂവില നഷ്ടപരിഹാരമായി നല്‍കണമന്ന വാദം ശരിയല്ലെന്നാണ് കെ.എംആര്‍എല്ലിന്റെ നിലപാട്. ഉടമസ്ഥന് ന്യായവില ഉറപ്പാക്കി ഭൂമി ഏറ്റടുത്ത് കൈമാറേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണെന്നും കെ.എം.ആര്.എല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും ചൂണ്ടിക്കാട്ടി കലക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: