കൊച്ചി: ഭീകരാക്രമണ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലോര ജാഗ്രതാസമിതികള്‍ പുനഃസംഘടിപ്പിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. മുംബൈയില്‍ കടല്‍വഴി കടന്നുവന്ന് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലാകെ തീരസുരക്ഷ ശക്തമാക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ രൂപീകരിച്ച കടലോര ജാഗ്രതാസമിതികള്‍ തുടക്കത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനവും സംവിധാനവും ഉണ്ടാകുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഏതാനും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളും ചിലയിടങ്ങളിലെ പോലീസ്സ്റ്റേഷന് സമിതിയുമാണ് ആകെ ഈ രംഗത്ത് അവശേഷിക്കുന്നത്.
ജില്ലാതല ജാഗ്രതാ സമിതികള്‍ വിളിച്ചുകൂട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സംസ്ഥാനതലത്തില്‍ യാതൊരു സംവിധാനവും ഇക്കാലംവരെയുണ്ടായിട്ടില്ല. കറാച്ചിയില്‍നിന്നും പുറപ്പെട്ട് ഗുജറാത്ത് പുറംകടലില്‍വെച്ച് തീരസേന കണ്ടെത്തിയ ഭീകരവാദികളുടെ പുതിയ നീക്കത്തിന്റെ സാഹചര്യവും കടല്‍വഴിയുള്ള തീവ്രവാദം ശക്തമായിതന്നെ തുടരുന്നുവെന്നതും കണക്കിലെടുത്ത് സംസ്ഥാന-ജില്ലാ പോലീസ്സ്റ്റേഷന് തല ജാഗ്രതാസമിതികള്‍ പുനഃസംഘടിപ്പിച്ച് സജീവമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അഡ്വ. വി. പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. രജനീഷ് ബാബു, കെ. പ്രദീപ്കുമാര്‍, എന്‍.പി. രാധാകൃഷ്ണന്, എം.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: