മുംബൈ: മികച്ച ഭരണത്തിനും വികസനത്തിനും ശാസ്ത്ര സാങ്കേതിക വിദ്യ നല്കുന്ന പങ്ക് മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യന്റെ അന്വേഷണത്വരയാണ് ഇന്നുകാണുന്ന സാമൂഹ്യ വികാസത്തിനും സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കുമുള്ള കാരണം. എല്ലാം സത്യത്തില്‍ അടിസ്ഥാനമാണെന്നുള്ള വേദവാക്യം ഇവിടെ ശ്രദ്ധേയമാണ്. മുംബൈ സര്‍വകലാശാലയില്‍ നടന്ന ഭാരത സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മസ്തിഷ്കത്തിന്റെ സൃഷ്ടിയാണ് സയന്‍സ്. മികച്ച ജീവിതം ഉണ്ടാക്കിയെടുക്കുകയെന്ന മനുഷ്യന്റെ ആഗ്രഹമാണ് സയന്‍സ് ഇന്ന് കൈവരിച്ച പുരോഗതിക്ക് കാരണം. ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനം കൂടി സയന്‍സ് ലക്ഷ്യമാക്കേണ്ടതുണ്ട്. അവര്‍ക്ക് പ്രതീക്ഷയും അര്‍ഹമായ സ്ഥാനവും സമൂഹത്തില്‍നിന്നും ലഭ്യമാക്കുവാന്‍ സയന്‍സിന് ചുമതലയുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനും സമൃദ്ധിക്കും ശാസ്ത്ര സാങ്കേതിക വിദ്യ സഹായിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നുവന്നത് ശാസ്ത്രസാങ്കേതിക വിദ്യയുടെ മികച്ച നേട്ടത്താലാണ്. തീര്‍ച്ചയായും ഈ സ്ഥാനത്തത്തുവാന് ഭാരതത്തിനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ശാസ്ത്രസാങ്കേതിക വിദ്യയ്ക്കു മാത്രമേ കഴിയൂ.
ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മാത്രമേ രാജ്യത്തിനും വികസനം നേടിയെടുക്കുവാന്‍ കഴിയൂ എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാഴ്ചപ്പാട് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആ പാത പിന്തുടര്ന്നതിനാലാണ് ഈ രംഗത്ത് തലയെടുപ്പുള്ള എണ്ണമറ്റ സ്ഥാപനങ്ങള്‍ ഇന്ന് പടുത്തുയര്‍ത്താന്‍ കഴിഞ്ഞത്.
ഈ രംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും നിരവധി വെല്ലുവിളികളേയും നാം നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തുള്ളി വെള്ളവും നാം സമൃദ്ധിക്കായി ഉപയോഗപ്പെടുത്തണം. സമുദ്ര സമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനോടൊപ്പം പരിസ്ഥിതിയുടെ പരിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എല്ലാവര്ക്കും വീട്, ശൗചാലയം എന്നിവ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോദി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താന്‍ ശ്രമിക്കും. ഇതിനുവേണ്ടി കൂടുതല്‍ സമയം നീക്കിവെയ്ക്കാനും ഉദ്ദേശിക്കുന്നു. സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാരതമാണ് ലക്ഷ്യം. ഇതിന് സാങ്കേതികവിദ്യയെ പരമാവധി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ നമ്മുടെ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തണം. രാജ്യസ്നേഹത്തെക്കുറിച്ച് വരുംതലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ ശാസ്ത്രജ്ഞരുടെ സ്വപ്നവും ഭാവനയും നിരീക്ഷണപാടവവും യാഥാര്‍ത്ഥ്യമാക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: