തൃശൂര്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ) യിലെ മുപ്പതിനായിരത്തിലധികം തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി.
എഫ്സിഐ ഗോഡൗണുകളിലെ കരാര്‍ ജോലിക്ക് തുല്യമായ ഡയറക്ട് പേയ്മെന്റ് സിസ്റ്റം (ഡിപിഎസ്), നോ വര്‍ക് നോ പേ സിസ്റ്റം തുടങ്ങിയ സംവിധാനത്തിലുള്ള തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തുന്നത്. 2014 ജൂണിലെ കണക്കനുസരിച്ച് 302 ഡിപ്പോകളിലായി 33,917 തൊഴിലാളികളാണ് ഉള്ളത്. മുഴുവന്‍ പേരെയും സ്ഥിരപ്പെടുത്താനാണ് പരിപാടി. കേരളത്തില്‍ 19 ഡിപ്പോകളിലെ 1708 തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. 13501 തൊഴിലാളികളുള്ള പഞ്ചാബാണ് മുന്നില്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.
ഈ വിഭാഗങ്ങള്‍ക്ക് പുറമെ 17088 സ്ഥിര നിയമനക്കാരും ഒരു ലക്ഷത്തിലേറെ കരാര്‍ തൊഴിലാളികളുമാണ് എഫ്സിഐയിലുള്ളത്. കൂടാതെയാണ് ഓഫീസ് ജീവനക്കാര്‍. എ കാറ്റഗറിയില്‍പ്പെടുന്ന സ്ഥിരനിയമനക്കാര്‍ക്ക് പുറമെ പുതിയ ബി കാറ്റഗറി സൃഷ്ടിച്ച് തൊഴിലാളികളെ സ്ഥിരിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുന്ന തരത്തിലായിരിക്കും തസ്തിക സൃഷ്ടിക്കുക. മുഴുവന്‍ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഉയര്‍ത്താനും മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
നാല്‍പ്പത് വര്‍ഷത്തിലധികമായി ഉയരുന്ന ആവശ്യമാണ് തൊഴിലാളികളുടെ സ്ഥിര നിയമനം. നേരത്തെ ഇത് സംബന്ധിച്ച് ഗവണ്മെന്റ് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ പിന്നീട് വന്ന യുപിഎ സര്‍ക്കാരുകള്‍ വിജ്ഞാപനം നടപ്പിലാക്കിയില്ല. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എഫ്സിഐയില്‍ സ്ഥിരം തൊഴിലാളികളില്ലാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടാം യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള കെ.വി.തോമസ് ഭക്ഷ്യമന്ത്രിയായിരിക്കെ ആവശ്യവുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ സമീപിച്ചിരുന്നെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: