മുംബൈ: ബാങ്കുകള്‍ക്ക് ധനകാര്യ ഇടപാടുകള്‍ക്കപ്പുറം സാമൂഹ്യ മാറ്റത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുപയോഗിക്കാതെയുള്ള സാമ്പത്തിക ഇടപാടുവഴി കളപ്പണത്തെ ചെറുക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. ഐസിഐസിഐ ബാങ്കിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സ്വച്ഛ് ഭാരത സംരംഭങ്ങള്‍ ആരംഭിക്കാന്‍ മോദി ബാങ്കുകളെ ആഹ്വാനം ചെയ്തു. രാജ്യത്ത് ഖരമാലിന്യ സംസ്കരണം പോലെയുള്ള സംരംഭങ്ങള്‍ക്ക് അനന്ത സാധ്യതയാണുള്ളത്. നമ്മുടെ ഗ്രാമങ്ങള്‍ക്കു കാത്തിരിക്കാന്‍ ക്ഷമയില്ല. അവയ്ക്കും നഗരങ്ങളെ പോലെ അതിവേഗം വളരാനും വികസിക്കാനും ആഗ്രഹമാണ, പ്രധാനമന്ത്രി പറഞ്ഞു.
എഴുപത്തിയഞ്ചു വയസാകുമ്പോള്‍ നാം എന്തുനേടിയെന്നും അതിനെന്തു സാമൂഹ്യ പ്രസക്തിയാണുള്ളതെന്നുമാണ് മുതിര്‍ന്നവര്‍ ഇപ്പോള്‍ ചിന്തിക്കേണ്ടത്. അവിടെയാണ് നമ്മുടെ സാമൂഹ്യ ഉത്തരവാദത്തം വ്യക്തമാകുന്നത്. പലപ്പോഴും ഒരു സ്ഥാപനം മുന്‍കൈ എടുക്കുകയും മറ്റുള്ളവര്‍ പിന്തുടരുകയും അത് വലിയ സദ്പ്രവര്ത്തനത്തിനു കാരണമാകുകയും ചെയ്യുക പതിവാണ്.
ബാങ്കുകളുടെ ലോകത്ത് ഈ മാറ്റത്തിന് ഐസിഐസിഐ കാരണമാകട്ടെ എന്നു പ്രധാനമന്ത്രി ആശംസിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിനെ പ്രധാനമന്ത്രി അനുമോദിച്ചു. ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ഫഡ്നവിസ്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: