തിരുവനന്തപുരം: ദേശീയ ഗെയിംസ് പ്രതിപക്ഷം ബഹിഷ്കരിക്കും. ഗെയിംസിന്റെ നടത്തിപ്പു സംബന്ധിച്ച അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്ക്കരണ ഭീഷണി മുഴക്കിയിരിക്കുന്നത്. ഗെയിംസിന്റെ ഇതുവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗങ്ങളെക്കൊണ്ട് അന്വേഷിക്കണം എന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്.
തീവെട്ടിക്കൊള്ള നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെ അനുസ്മരിപ്പിക്കുന്ന അഴിമതിയാണ് സംസ്ഥാനത്തും നടക്കുന്നതെന്നും കൂട്ടയോട്ടം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ അഴിമതിയും സ്വജനപക്ഷപാതവും പ്രകടമാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
ഇതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ ദേശീയ ഗെയിംസിനോടുള്ള പ്രതിപക്ഷത്തിന്റെ സഹകരണം പുനഃപരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസിനെ അഴിമതിയുടെ കുംഭമേളയാക്കാന് ശ്രമിക്കുന്നതായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയും കായികമന്ത്രിയും കേരളത്തിലെ സുരേഷ് കല്മാഡിമാരാകാന് ശ്രമിക്കുകയാണെന്നും സച്ചിന് പങ്കെടുക്കുന്ന കൂട്ടയോട്ടം ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏല്‍പ്പിക്കാതെതന്നെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും വി.എസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയത്. പൊതു പണം വിനിയോഗിച്ചുള്ള ദേശീയ ഗെയിംസിന്റെ ഓരോ നടപടിക്രമവും സുതാര്യമായിരിക്കണം, കോടിയേരി ആവശ്യപ്പെട്ടു. ഉന്നത അധികാരകേന്ദ്രങ്ങളില്‍ അത്തരം നീക്കം നടക്കുകയാണെന്ന വിവരങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.
തീവെട്ടിക്കൊള്ള നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെ അനുസ്മരിപ്പിക്കുന്ന അഴിമതിയാണ് ഇവിടെയും രൂപപ്പെട്ടു വരുന്നത്. കൂട്ടയോട്ടം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതിയും സ്വജനപക്ഷപാതവും പ്രകടമാണ്. ദേശീയ ഗെയിംസിനുവേണ്ടി സംസ്ഥാനം നീക്കിവച്ചിരിക്കുന്നത് 611 കോടി രൂപയാണ്.
കായികമേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക, ആധുനിക കായിക ഉപകരണങ്ങള്‍ കരസ്ഥമാക്കുക എന്നീ ഉദാത്തമായ ലക്ഷ്യങ്ങളാണ് ഗെയിംസ് ആലോചനാഘട്ടത്തില്‍ ഉണ്ടായത്. എന്നാല്‍, ഈ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: