കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തുംവരെ പോരാട്ടം തുടരുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപനസമിതി എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ സംഘടിപ്പിച്ച വായ്മൂടിക്കെട്ടി നില്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഇതൊരു ധര്‍മ്മസമരമാണ്, രക്തസാക്ഷിത്വ സമരമാണ്.
വിജയംകണ്ടേ അവസാനിക്കൂ. കേരളം മുഴുവന്‍ ഈ സമരം കത്തിപ്പടരും. ആര് പറഞ്ഞിട്ടാണ് മദ്യനയം തിരുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, ബിഷപ്പ് പറഞ്ഞു. ആയിരത്തിലേറെപ്പേര്‍ വായ്മൂടിക്കെട്ടി നില്പ് സമരത്തില്‍ പങ്കാളികളായി. 101 പേരുടെ അഖണ്ഡപ്രസംഗവും നടന്നു. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ സമരം നടന്നു.
സംസ്ഥാന ചെയര്മാന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് അധ്യക്ഷനായിരുന്നു. സംസ്ഥാന ജന: കണ്‍വീനര്‍ അഡ്വ. ചാര്‍ളിപോള്‍, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ജന: സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ ഫ്രാന്‍സിസ് പെരുമന, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജേക്കബ് മണ്ണാറപ്രായില്‍, ഫാ. തോമസ് തൈത്തോട്ടം, ടി.എം. വര്‍ഗീസ്, പ്രൊഫ. എം.പി. മത്തായി, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ജോണ്സണ് പാട്ടത്തില്‍, പി.എച്ച്. ഷാജഹാന്, ഫാ. അലക്സ് പി. ഉമ്മന്‍, ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: