ന്യൂദല്‍ഹി: വികസന പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു വന്‍പ്രയോജനം ലഭിക്കുന്ന ഭൂമിയേറ്റെടുക്കല്‍-പുനരധിവാസ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 2014 ജനുവരി 1 മുതല്‍ നിലവില്‍ വന്ന നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. ഭൂമി വിട്ടുനല്‍കുന്ന കര്‍ഷകര്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്കുന്ന ഓര്‍ഡിനന്‍സ് വന്‍കിട വികസന പദ്ധതികള്‍ക്ക് പ്രയോജനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളം മൂലം പാസാക്കാനാവാതിരുന്ന നിയമമാണ് ഓര്‍ഡിനന്‍സ് രൂപത്തില്‍ പുറത്തിറങ്ങിയത്. പതിമൂന്നോളം നിയമങ്ങള്‍ മറികടന്നുകൊണ്ട് പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ആയാസരഹിതമാക്കുന്ന ഓര്‍ഡിനന്‍സ് ദേശീയപാതകള്‍, മെട്രോ റെയില്‍, ആണവോര്‍ജ്ജ പദ്ധതികള്‍ എന്നിവയെ വേഗത്തിലാക്കും.
ഊര്‍ജ്ജ, ഭവന, പ്രതിരോധ മേഖലകൡലെ പദ്ധതികള്‍ക്കും ഓര്‍ഡിനന്‍സ് പുതുവേഗം നല്‍കും. പ്രധാനമായും അഞ്ചു മേഖലകള്‍ക്ക് പ്രയോജനം നല്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം, പ്രതിരോധ മേഖല, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതികള്‍, വ്യവസായ ഇടനാഴികള്‍, സാമൂഹ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ എന്നിവയ്ക്ക് ഉണര്‍വ്വേകുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്.
ഭേദഗതികള്‍ നിലവില്‍ വരുന്നതിനു മുമ്പ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമം മൂലം തടസ്സപ്പെട്ടു കിടക്കുന്ന 20 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് പുതുജീവന്‍ നല്‍കാനും ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന അടുത്ത പാര്‍ലമെന്റ് സെഷനില്‍ ഓര്‍ഡിനന്‍സ് നിയമമാക്കി പാസാക്കിയെടുക്കാനാണ് തീരുമാനം.
ദല്‍ഹിയിലെ അനധികൃത കോളനികളെ നിയമാനുസൃതമാക്കി മാറ്റിയ നിയമഭേദഗതിക്കും മന്ത്രിസഭായോഗം അനുമതി നല്കി. വ്യവസായ ധനകാര്യ കോര്‍പ്പറേഷനെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി 60 കോടി രൂപ മുടക്കി ഷെയറുകള്‍ വാങ്ങാനും വിവിധ വിമാനത്താവളങ്ങളിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭൂമി കോസ്റ്റ് ഗാര്‍ഡിനും നാവികസേനയ്ക്കും ഉപയോഗത്തിനായി വിട്ടുനല്‍കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: