ന്യൂദല്‍ഹി: കടലാസു കമ്പനികളിലൂടെയും നികുതി വെട്ടിച്ചും ഓഹരിവിപണിയില്‍ നിക്ഷേപിച്ചും കള്ളപ്പണം കൈകാര്യം ചെയ്യുന്നവരെ കര്‍ശനമായി നിരീക്ഷിക്കാനും അന്വേഷണം വ്യാപിപ്പിക്കാനും സെബി നടപടി സ്വീകരിച്ചു. കമ്പനികളുടെയും വ്യക്തികളുടെയും ആയിരത്തോളം അക്കൗണ്ടുകളാണ് കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാന്‍ സെബി തീരുമാനിച്ചിരിക്കുന്നത്.
ഓഹരി വിപണിയിലെ സെക്യൂരിറ്റി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. 25 ഓളം കമ്പനികളുമായി ബന്ധപ്പെട്ട് നികുതി വെട്ടിക്കുന്നതും ഓഹരി വിപണിയില്‍ വലിയ ലാഭവും നഷ്ടവും ഉണ്ടായെന്ന് വ്യാജരേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതും പരിശോധനയ്ക്ക് വിധേയമാക്കും.
ഇത്തരം ഇടപാടുകളെക്കുറിച്ച് മറ്റ് ഏജന്‍സികളായ ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവരെ തുടരന്വേഷണത്തില്‍ പങ്കാളികളാക്കാനും ലക്ഷ്യമിടുന്നു. നേരത്തെയുള്ള അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ അടിസ്ഥാന കാരണങ്ങളൊന്നും കൂടാതെ പട്ടികയില്‍പ്പെട്ട 25 കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ലാഭം ലഭിച്ചതായി കണ്ടെത്തി. അതിനാല്‍ തന്നെ അന്വേഷണം കൂടുതല്‍ ദിശകളിലേക്ക് വ്യാപിക്കേണ്ടി വരുമെന്നും വ്യക്തമാണ്.
ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ആയിരത്തോളം കേസുകള്‍, വ്യക്തികളും കമ്പനികളുമടക്കമുള്ളവയെ സെബി ഏറെക്കാലമായി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇവരില്‍ പലരും വന്‍കിട അഴിമതിക്കേസുകളുമായി ബന്ധമുള്ളവരാണെന്ന വിവരം വെളിപ്പെട്ടിട്ടുണ്ട്. വായ്പ നേടുന്നതിന് പണം തുടങ്ങിയ ഇവരുടെ ചില അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
നിരീക്ഷണത്തിലിരിക്കുന്ന ചിലര്‍ മറ്റു ചില കമ്പനികളുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളോ പ്രമോട്ടര്‍മാരോ ആണ്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരുണത്തില്‍ അനധികൃത ഇടപാടു വഴി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
തുടക്കത്തില്‍ തന്നെ സെബിയും സ്റ്റോക്ക് എക്സ്ചേഞ്ചും ചേര്‍ന്ന് ഇത്തരം അനധികൃത നടപടികളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഓഹരിവിപണി വഴി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ കള്ളപ്പണത്തിന്റെയും തോത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. മാത്രമല്ല ഇതേ മാര്‍ഗത്തില്‍ കൂടി വെട്ടിച്ചിരിക്കുന്ന നികുതി തുകയും അത്ര പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. ആയിരക്കണക്കിന് കോടി രൂപ ഈ അനധികൃത ഇടപാടുകളിലൂടെ മാറിമറിഞ്ഞിട്ടുണ്ടെന്ന് മാത്രം പറയാം.
കേവലം രണ്ട് കേസുകളില്‍ മാത്രമാണ് സെബി ഈ മാസം ഇടക്കാല ഉത്തരവുകള്‍ നല്‍കിയത്. വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപടി ശക്തമാക്കിയതാണ് ഇപ്പോഴത്തെ വെളിപ്പെടലുകള്‍ക്ക് കാരണം. മാത്രമല്ല കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ സെബി സൂക്ഷ്മമായി നിരീക്ഷിക്കാനാരംഭിച്ചതും നികുതി വെട്ടിപ്പുകാര്‍ക്ക് തിരിച്ചടിയായി. പൊതുവെ ഓഹരി വിപണിയെ ഉപയോഗിച്ചാണ് ഇതില്‍ മിക്ക ഇടപാടുകളും നടന്നിരിക്കുന്നതെന്നും വെളിച്ചത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: