തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രവര്‍ത്തനശൈലി പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കാണ് പരാതി കൈമാറിയത്. മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ സുധീരനില്‍ നിന്ന് സര്‍ക്കാരിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ഐക്യമില്ലാതെയാണ് പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ട് പോവുന്നതെന്നും ഇരുവരും ഇന്നലെ വൈകിട്ടത്തെ കൂടിക്കാഴ്ചയില്‍ രാഹുലിനെ ധരിപ്പിച്ചു.
സ്വന്തം ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സുധീരന് പല പ്രശ്നങ്ങളിലും സമവായ സാദ്ധ്യതകള്‍ പോലും തള്ളുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അതിനെ സുധീരന് എതിര്‍ത്തിരുന്നു.
കടുംപിടിത്തങ്ങള്‍ തുടരുന്ന നിലപാട് സുധീരന് മാറ്റിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മാറുകയാണ്. അത് മനസിലാക്കി ഇനിയെങ്കിലും തിരുത്താന്‍ സുധീരന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവും നേരിടേണ്ടി വരികയെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാഹുലിനെ അറിയിച്ചു. സുധീരന്റെ പ്രവര്‍ത്തനരീതിയില്‍ മറ്റ് മന്ത്രിമാരും പരാതി ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: