ചുംബനസമരം പോലുള്ള പേക്കൂത്തുകളെ നാം മുളയിലെ നുള്ളിക്കളയണം. സമരങ്ങള്‍ ചെയ്യാനുള്ള അവകാശം നമ്മില്‍ നിക്ഷിപ്തമാണ്. അതിന് എത്രയോ മാര്‍ഗങ്ങള്‍ ഉണ്ട്. ചുംബന സമരംപോലുള്ള സമരരീതികളുടെ പിറകില്‍ ഒളിഞ്ഞുകിടക്കുന്നത് അപകടകരമായ പ്രവണതയാണ്. ഇതുമൂലം നാം ഇത്രയും കാലം കാത്തുസൂക്ഷിച്ച ചില മൂല്യങ്ങളാണ് തകര്‍ന്നുവീഴുന്നത്.
കുടുംബത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ് ഭാരതം. അത് നാം നശിപ്പിച്ചുകൂടാ. കോഴിക്കോട്ടെ ഒരു കോഫി ഹൗസില്‍ അനാശാസ്യം നടന്നുവെന്ന് സംശയമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ട് പഠിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റവാളികളെ ശിക്ഷിക്കണം. അല്ലാതെ പ്രതിഷേധമെന്നോണം ചുംബനസമരത്തിനിറങ്ങുകയല്ല വേണ്ടത്. നാളെ ഏതെങ്കിലും ഹോട്ടലില്‍ റെയ്ഡ് നടത്തി അനാശാസ്യം നടത്തിയവരെ പിടികൂടിയാല്‍ അവര്‍ പ്രതിഷേധ സൂചകമായ തെരുവില്‍ അനാശാസ്യത്തിലേര്പ്പെടുമോ?
ചന്ദ്രന് പൊള്ളപ്പായില്, കാസര്‍കോട്
സ്നേഹസമ്പന്നനായ കര്‍ത്താ സാര്‍
രാമചന്ദ്ര കര്‍ത്താ ദിവംഗതനായി എന്ന ദുഃഖസത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. 1958-60 കാലത്താണെന്നാണ് ഓര്മ, അദ്ദേഹം കൊയിലാണ്ടി താലൂക്ക് പ്രചാരകനായിരുന്നപ്പോള്‍, ഉള്ളിയേരി ശാഖയില്‍ വരുന്ന ദിവസങ്ങളില്‍ എന്റെ വീട്ടുവളപ്പിലെ കുളത്തില്‍ നീന്തിക്കുളിച്ചു തമാശ പറഞ്ഞിരുന്ന ഊര്‍ജസ്വലനായ യുവാവിന്റെ രൂപവും മരണാനന്തരം ജന്മഭൂമിയില് വന്ന ചിത്രവും തമ്മില്‍ ചേര്ത്തുചിന്തിച്ചപ്പോള് അരനൂറ്റാണ്ടുകാലമായി ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഹൃദയവേദനയുണ്ടാക്കുന്നു.
അക്കാലത്ത് കൊയിലാണ്ടി താലൂക്കിലെ എല്ലാ ശാഖകളിലും മുറതെറ്റാതെ ഊഴമിട്ടു സന്ദര്‍ശനം നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിരുന്ന തേജസ്വിയായ ഒരു യുവാവിനെയാണ് ഞാന്‍ ഇപ്പോഴും ഓര്‍ത്തുപോവുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സാധാരണ പ്രചാരകന്മാരില്നിന്നും വ്യത്യസ്തമായ ഒരു ശൈലിയില്‍ സംഘകുടുംബാംഗങ്ങളെ ഏകീകരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. അല്‍പ്പമായും ശുദ്ധമായുമുള്ള ഭക്ഷണം കഴിച്ചിരുന്ന അദ്ദേഹം ”അമ്മേ ഇന്നു ഒരു നല്ല സദ്യ തരണം” എന്നു നര്‍മം കലര്‍ത്തി എന്റെ അമ്മയോട് അഭ്യര്‍ത്ഥിച്ചിരുന്ന ദിവസങ്ങള്‍ ഓര്‍മിച്ചുപോവുന്നു.
വളരെ വലിയ കാര്യങ്ങള്‍ നര്‍മത്തിന്റെ മാധുര്യം ചേര്‍ത്ത് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ജന്മസിദ്ധമായിരുന്നു. ‘ജന്മഭൂമി’ മാനേജര്‍ ആയി നിയമിതനായ കാലത്ത് എനിക്കയച്ചു തന്ന ഒരു കത്തില്‍ ഹൃദ്യമായ ഒരു നര്‍മം ഉള്‍ക്കൊള്ളിച്ചു. ഉയര്‍ന്ന ചിന്തയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു. ”ഇപ്പോള്‍ ഞാന്‍ ജന്മഭൂമി മാനേജരാണ്. (അതോ ഡേമേജറോ) എന്നു സ്വയം കളിയാക്കുന്ന വാക്കുകള്‍, അതില്‍ ഉണ്ടായിരുന്നു. തികഞ്ഞ ആദര്‍ശനിഷ്ഠന്‍, സ്നേഹസമ്പന്നന്, പരിശുദ്ധമായ ജീവിതശൈലി സ്വായത്തമാക്കിയ വ്യക്തി, എത്ര ചെറിയ കാര്യവും ശ്രദ്ധിക്കുന്നയാള്‍, ഒരു തവണ കണ്ട വ്യക്തിയെ എന്നും ഓര്‍മിക്കുന്ന ധിഷണശാലി. ഇതൊക്കെയായിരുന്നു കര്‍ത്താ സാര്‍. അദ്ദേഹത്തിന്റെ ആത്മാവിനുമുമ്പില്‍ വിനീതപ്രണാമം സമര്‍പ്പിക്കട്ടെ.
എന്‍.ഗോപാലന് നമ്പ്യാര്‍, ഉള്ളിയേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: