നരേന്ദ്രമോദി സര്‍ക്കാര്‍ പലതവണ പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചത് ഭാരതജനതക്കാകെ ആശ്വാസകരമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറുമാസത്തിനുള്ളില്‍ ഇപ്പോള്‍ ആറാമത്തെ പ്രാവശ്യവും ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ -ഡീസല്‍ വിലകളില്‍ ആവര്‍ത്തിച്ച് കുറവുവരുത്തിയത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനും സാധാരണക്കാരന്റെ ജീവിതം കുറച്ചുകൂടി സുഗമമാകാനും ഇടയാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നിത്യോപയോഗസാധനങ്ങള്‍ക്കും വില നിരന്തരം വര്ധിപ്പിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത്.
ഇപ്പോള്‍ മോദിസര്‍ക്കാരിന്റെ നയം ഈ അവസ്ഥയ്ക്ക് വലിയ മാറ്റംവരുത്തിയിരിക്കുകയാണ്. സാധാരണക്കാരനും ശമ്പളം വാങ്ങുന്നവര്ക്കുമാണിത് ഏറ്റവും പ്രയോജനകരമായത്. അവരുടെ ശമ്പളം, ദിവസക്കൂലി മുതലായതില്‍ ഭൂരിഭാഗവും ചെലവഴിക്കുന്നത് ഭക്ഷ്യ വസ്തുക്കള്‍ക്കായാണ്. പിന്നെ യാത്രക്കൂലിക്കും. ഓരോ ഭക്ഷ്യ വസ്തുക്കളും പ്രത്യേകിച്ച് കേരളത്തില്‍ എത്തുന്നത് വിവിധ സംസ്ഥാനങ്ങളില്‍നിന്നാണ്.
പെട്രോള്‍-ഡീസല്‍ വിലക്കുറവ് ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് കുറയ്ക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കുറയുകയും ചെയ്യും. ജോലിക്കും മറ്റുമായി യാത്രചെയ്യുന്നവര്‍ക്കും യാത്രാക്കൂലിയില്‍ കുറവ് വരേണ്ടതാണെങ്കിലും അത് പ്രായോഗികതലത്തില്‍ പ്രകടമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവില വര്‍ധിപ്പിച്ചാല്‍ പണിമുടക്കും സമരവുമായി രംഗത്തിറങ്ങി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന സ്വകാര്യ ബസ്സുടമകള്‍ ഇന്ധനവില കുറഞ്ഞാല്‍ യാത്രാനിരക്കില്‍ കുറവുവരുത്താതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
പെട്രോള്‍-ഡീസല്‍ വില വീണ്ടും കുറയുന്നതോടെ മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നടത്താനിരുന്ന സമരം ഉപേക്ഷിച്ചുകഴിഞ്ഞു. പാചക-വാതക സിലിണ്ടറിനും വിലകുറഞ്ഞു. മോദിസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം അഞ്ച് പ്രാവശ്യം ഇന്ധനവില കുറച്ചത് സര്‍ക്കാരിന്റെ ജനായത്തവീക്ഷണത്തിന്റെ തെളിവാണെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. ഇന്ധനവില കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇത് നാണയപ്പെരുപ്പം കുറയാനും സഹായകരമാകുമെന്നത് സാധാരണക്കാരന് ആശ്വാസദായകമാണ്.
ഇതോടൊപ്പം പൂഴ്ത്തിവയ്പുകാര്ക്കെതിരെയും നടപടിയുണ്ടായാല്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ഇത് വാഹനപ്പെരുപ്പത്തിന്റെ കാലഘട്ടമായതിനാല്‍ പെട്രോള്‍-ഡീസല്‍ ഉപയോഗം വര്‍ധിക്കുകയാണ്. ഈ വിലക്കുറവ് ചരക്ക് കടത്തുകൂലി കുറയ്ക്കുമെന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറയാനും സാധ്യത തെളിയുന്നു. കര്‍ഷകസമൂഹം ഉപയോഗിക്കുന്നത് 1.4 ദശലക്ഷം ബാരല്‍ ഡീസലാണ്. പെട്രോളും ഡീസലും ഓയിലും നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍ വരുന്നത് ഇതുകൊണ്ടാണ്.
യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില അടിക്കടി വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് ആഘാതമായിരുന്നു. സാധാരണക്കാര്‍ യാത്രചെയ്യുന്നത് ബസ്സുകൡലും ഓട്ടോറിക്ഷയിലും മറ്റുമായതിനാല്‍ പെട്രോള്‍-ഡീസല്‍ വിലക്കയറ്റം അവര്‍ക്ക് ആഘാതമാണ്. ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് വര്‍ധിക്കുന്നത് പച്ചക്കറിക്കും മറ്റു നിത്യോപയോഗസാധനങ്ങള്‍ക്കും വിലകൂടാന്‍ ഇടയാക്കും. ഭാരതത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന കേരളമാണ് ഈ ഇരുട്ടടിയുടെ ഇര.
പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നതിനനുസരിച്ച് സാധന വിലകള്‍ വര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ ജാഗരൂകരാണെങ്കിലും വില കുറയുമ്പോള്‍ അതിനനുസരിച്ച് കുറയ്ക്കാന്‍ അവര്‍ മെനക്കെടാറില്ല എന്നത് സത്യമാണ്. ഇവരുടെ ഈ അനാസ്ഥ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതു കാരണം അത് മൗനാനുവാദമായി കണക്കാക്കി അവര്‍ ചൂഷണം തുടരുകയാണ് പതിവ്.
കേരളത്തില്‍ രാഹുല്‍മാരും സൂരജുമാരും കോടീശ്വര പട്ടികയിലേക്കുയരുമ്പോള് സാധാരണക്കാര്‍ അവരുടെ ജീവിതനിലവാരം പുലര്‍ത്താന്‍ ബദ്ധപ്പെടുന്നകാഴ്ചയാണ് കാണുന്നത്. പക്ഷേ ഇതൊന്നും സംസ്ഥാനത്ത് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണാധികാരികളുടെ ശ്രദ്ധയില്‍ വരാറില്ല എന്നത് ഖേദകരമാണ്. മോദി സര്‍ക്കാര്‍ ഇന്ധനവില കുറച്ചുകൊണ്ടുവരുമ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ നികുതി വര്‍ധിപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.
അതേസമയം യുപിഎ ഭരണകാലത്ത് ഈ നികുതി കുറക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴത്തെ നയം മോദി സര്‍ക്കാരിനെ അന്ധമായി എതിര്‍ക്കുന്നതിനു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: