ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ മാധ്യമപ്രചാരണങ്ങളുടെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും നിഷേധിക്കപ്പെട്ടുകൂടാ. ഇത്തരം വിവേചനങ്ങളെ കടുത്ത അനീതിയായിട്ടാണ് ഭരണഘടന കരുതുന്നത്. സുപ്രീം കോടതി പ്രഖ്യാപിച്ചു നല്‍കിയിട്ടുള്ള അടിസ്ഥാന അവകാശങ്ങളുടെ ആസൂത്രിത നിഷേധത്തിന് കോഴിക്കോട്ടുവെച്ച് ഈയടുത്ത് ഇരകളാകേണ്ടിവന്ന ഹതഭാഗ്യരുടെ പട്ടികയിലാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: കെ.പി.പ്രകാശ് ബാബുവും ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഇ.പി.ബബീഷുമൊക്കെയുള്ളത്.
ഒരു ചാനലില്‍ കാട്ടിയ അനാശാസ്യ ആരോപണ വാര്‍ത്തകണ്ട് പ്രതിഷേധിക്കാന്‍ നേതൃത്വം കൊടുത്ത നേതാക്കളാണ് പ്രസ്തുത യുവാക്കള്‍. ഏത് സമരമായാലും അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുന്നത് ഒഴിവാക്കപ്പെടണമെന്ന അഭിപ്രായമുള്ളയാളാണ് ഈ ലേഖകന്‍. അക്രമം ഒന്നിനും പരിഹാരമല്ല. അവിചാരിതമായുണ്ടാകുന്ന സമരത്തിന്റെ വഴുതിപ്പോകല്‍ നേതാക്കന്മാരെ വേട്ടയാടാന്‍ ആയുധമായി നിയമപാലകര്‍ ഉപയോഗിക്കുന്നതും ശരിയല്ല.
ഒരു സംഭവം മാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വാര്‍ത്തയാകുമ്പോള്‍ ജാമ്യനിഷേധത്തിന് അത് കോടതിയില്‍ കാരണമാകുന്ന സ്ഥിതിയും ഒഴിവാക്കപ്പെടേണ്ടതാണ്. കേസില്‍ പ്രതികളാക്കപ്പെട്ടത് ബിജെപിക്കാരാണെങ്കില്‍ അവര്‍ നീതിക്ക് അര്‍ഹരല്ലെന്ന നിലയിലേക്കാണിപ്പോള്‍ നിയമത്തിന്റെ ദോലകം ചലിക്കുന്നത് എന്ന് കോഴിക്കോട്ടെ അറസ്റ്റ് വിളിച്ചോതുന്നു. ഈ അപകടത്തിനെതിരെ മനുഷ്യാവകാശപ്രേമികള്‍ പൊരുതാന്‍ വൈകിക്കൂടാ.
ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ യുവജന വിദ്യാര്‍ത്ഥി സമരങ്ങള്‍ സഹനസമരത്തിന്റെ സീമകള്കടന്ന് അനിഷ്ടസംഭവങ്ങളിലേക്ക് വഴുതിവീഴുക പൊതുസ്വാഭാവമായിതീര്ന്നിട്ടുണ്ട്. സഹനസമരത്തെ ഗൗനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്ത അവസ്ഥയുമിവിടുണ്ട്. ഒരു വിവാദത്തിലകപ്പെട്ട ജെയിംസ് തെറ്റയില്‍ എംഎല്‍എയുടെ വീട് യൂത്ത് കോണ്ഗ്രസ്സുകാര് ആസൂത്രിതമായി അക്രമിച്ച സംഭവം അങ്കമാലിയിലുണ്ടായിലുണ്ടായത് ആരും മറന്നിട്ടില്ല.
സന്തോഷ് മാധവന് എന്ന കപട സന്യാസിയെ പിടികൂടിയതിന്റെ പേരുപറഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം ഹിന്ദു സന്യാസിമാരെ പിടിച്ചുവെച്ച് തലമുണ്ഡനം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഡിവൈഎഫ്ഐ മസില്പവറുപയോഗിച്ച് നടപ്പാക്കിയതാണ്. പക്ഷേ ഇവരെല്ലാം ഇപ്പോള്‍ കേരളത്തില്‍ നിയമവാഴ്ചയുടെ അപ്പോസ്തലന്മാരാണ്. ഒരു അനാശാസ്യകാര്യത്തില് പ്രതിഷേധിച്ചതിന്റെപേരില് യുവമോര്‍ച്ച പ്രവര്‍ത്തകരെ വേട്ടയാടാന്‍ രാജ്യമാസകലം മുറവിളി കൂട്ടുന്നതും ഇടത്-വലത് പാര്‍ട്ടികളാണ്.അക്രമത്തിന്റെ വൈറസുകള്‍ കേരളത്തിലെ യുവാക്കളിലേക്ക് കടത്തിവിട്ട കുറ്റത്തിന് കൂട്ടുപ്രതികളാണ് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇവരുടെ നിയമവാഴ്ചയോടുള്ള പ്രേമം തെരുവുവേശ്യയുടെ ചാരിത്രപ്രസംഗംപോലെ അപഹാസ്യമാണ്.
കോഴിക്കോട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നതിനെ ആര്‍ക്കും പഴിക്കാനാവില്ല. എന്നാല്‍ അന്ധമായ സംഘപരിവാര്‍ വിരോധം തലക്കുപിടിച്ച് മാനിയാക്കുകളായ ചിലര്‍ പറയുന്നതുകേട്ട് പോലീസും നിയമക്രമവും മാധ്യമങ്ങളും യുവമോര്‍ച്ചക്കാര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നത് ശരിയല്ല. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ കേരളം ഒലിച്ചുപോകുമെന്ന് ആരും കരുതുന്നില്ല. ഇടതു-വലതു ബുദ്ധിജീവികളും മാധ്യമ ആക്ടിവിസ്റ്റുകളും ഇടതുവലത് യുവജന സംഘടനകളും രാജ്യമാസകലം ചുംബനത്തിന്റെപേരില് ജനസഞ്ചയത്തെ ഇക്കിളിപ്പെടുത്തുകയും വഴിതെറ്റിക്കുകയുമാണ് ചെയ്തത്.
അക്ഷന്തവ്യമായ അപരാധമാണ് ഇവര്‍ കാട്ടിയത്. ഇത്തരം തെറ്റായ നടപടികളാണ് നാടിന്റെ തകര്‍ച്ചക്ക് വഴിമരുന്നിടുന്നത്. മറൈന്‍ഡ്രൈവിലെ സംഭവവികാസങ്ങളും രാജ്യമാസകലം നടത്തിയ ഇടത്-വലതു രാഷ്ട്രീയക്കാരുടെ പേക്കൂത്തുകളും അതുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങളുമാണ് ആപത്കരമായിട്ടുള്ളത്. ചുംബനംപോലുള്ള നാറ്റക്കേസ്സുകള്‍ രാഷ്ട്രീയ ഇന്ധനമാക്കുന്നത് ശരിയല്ലെന്ന ശക്തമായ അഭിപ്രായം സമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് ഇടത്-കോണ്‍ഗ്രസ് ഉന്നങ്ങള്‍ ചീറ്റിപ്പോയത്.
മഹത്തായ ചരിത്രവും മന്വന്തരങ്ങളിലൂടെ കടന്നുവന്ന മഹാസംസ്കാരത്തിന്റെ പിന്തുടര്ച്ചയുമുള്ള ഭാരതീയരെ സംബന്ധിച്ചിടത്തോളം എങ്ങനെ ശുദ്ധജീവിതം നയിക്കണം, എന്ത് ഭക്ഷണം കഴിക്കണം, വസ്ത്രധാരണവും ശീലങ്ങളും എന്തായിരിക്കണം, ഏതു ദൈവത്തെ ആരാധിക്കണം, എങ്ങനെ ഇണചേരണം എന്നതിലൊക്കെ വൈവിദ്ധ്യത്തിലൂന്നിയ വ്യത്യസ്ഥ തലങ്ങള്‍ എക്കാലത്തും ഇവിടെ അവലംബിച്ചുവന്നിട്ടുണ്ട്. അതെല്ലാം ഇല്ലാതാക്കി നന്മനിറഞ്ഞ ഭാരതീയ സമൂഹത്തെ പാശ്ചാത്യജീര്ണ്ണതയ്ക്കടിപ്പെടുത്തി പ്രാകൃതവും അപരിഷ്കൃതവുമാക്കാന് ആര് ശ്രമിച്ചാലും പൊതുസമൂഹം അത് അംഗീകരിക്കാന്‍ പോകുന്നില്ല.
ലൈംഗികതയുടെ സങ്കീര്ണ്ണതകള്പോലും കൂലങ്കുഷമായി വിലയിരുത്തി ഋഷിമാര്‍ ശാസ്ത്രീയമായി വരച്ചുകാട്ടി തന്ന നാടാണിത്. അതിരില്ലായ്മയാണ് സ്വാതന്ത്ര്യമെന്ന ഇക്കിളിപ്പെടുത്തുന്ന ഇടതുപക്ഷ പ്രചാരണായുധം ഇവിടെ വിലപ്പോവില്ല. ഇതിലൂടെ യുവതീയുവാക്കളെ തങ്ങളിലേക്കാകര്ഷിക്കാമെന്ന ഡിവൈഎഫ്ഐക്കാരന്റെ വ്യാമോഹവും ‘അബോര്‍ട്ട്’ ചെയ്യപ്പെട്ടുകഴിഞ്ഞു. അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളീയ സമൂഹം ഇക്കൂട്ടരെയെല്ലാം അവഗണിച്ചിരിക്കുന്നു എന്ന പാഠമാണ് മറൈന്‍ഡ്രൈവ് സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കോഴിക്കോട്ട് പ്രതിഷേധസമരം നടന്നതിനെ തുടര്‍ന്ന് എഫ്.െആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരുന്ന പ്രകാശ്ബാബുവിനെ കള്ളന്മാരെയോ ഭീകരന്മാരെയോ പിടികൂടുന്നതുപോലെ അപകീര്‍ത്തിപ്പെടുത്തി അറസ്റ്റുചെയ്തത്. ഏഴു വര്ഷത്തില്താഴെമാത്രം തടവുശിക്ഷ നല്കാവുന്ന കേസില്‍പ്പെട്ട ഒരാളെ മതിയായ കാരണംകൂടാതെ ഇപ്രകാരം അറസ്റ്റുചെയ്യുന്നത് ദേശീയ പോലീസ് കമ്മീഷന്റെ ശുപാര്‍ശകള്‍ക്കും സുപ്രീം കോടതി വിധിക്കും എതിരാണ്.
പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട ഏറ്റവുംകൂടിയ ആക്ഷേപം ഇന്ത്യന്‍ ശിക്ഷാ നിയമം 452-ാം വകുപ്പുപ്രകാരമുള്ള കുറ്റമാണ്. പ്രസ്തുത വകുപ്പ് അക്രമത്തിനുള്ള തെയ്യാറെടുപ്പോടുകൂടിയുള്ള ഭവനകൈയ്യേറ്റമാണ്. വ്യക്തമായി അത്തരമൊരു ആരോപണം പ്രതികള്‍ക്കെതിരെ ഈ കേസിലില്ല. ഇത്തരം കേസുകളില്‍ ഹാജരാക്കുമ്പോള്‍ തന്നെ ജാമ്യം നല്‍കുക പലകോടതികളിലും പതിവാണ്. മജിസ്ട്രേറ്റിന് വിചാരണ ചെയ്യാവുന്ന കേസിന്റെ ഗണത്തിലാണ് ഇത് പെടുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി പോലീസിന്റെ നീട്ടികൊണ്ടുപോകല്‍ കാരണം പരിഗണിക്കപ്പെടാതെ സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന അവസ്ഥയിലുമായിരുന്നു.
കേസില്‍ പരാതിയില്ലെന്ന് കടയുടമതന്നെ പോലീസിനോട് പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടുമെന്തേ ഹീനമായ കുറ്റത്തില്പ്പെട്ട പ്രതികളോട് കാട്ടുന്നതിലും ക്രൂരമായി സംസ്ഥാനതലത്തിലറിയപ്പെടുന്ന ഒരു യുവരാഷ്ട്രീയ നേതാവിനോട് പോലീസധികൃതര്‍ പെരുമാറിയെന്ന ചോദ്യം ഇപ്പോഴും ഉത്തരം തേടുകയാണ്. ബിജെപിക്കാര്‍ രണ്ടാംതരം പൗരന്മാരോ ആര്‍ക്കും യഥേഷ്ടം കൊട്ടാനുള്ള വഴിയിലെ ചെണ്ടയോ അല്ലെന്ന് തെളിയിക്കാന്‍ നിയമനടപടികളിലൂടെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇരുപത്തിയൊന്നു ദിവസം കസ്റ്റഡിയിലും ജയിലിലും കഴിയാന്‍ തക്കവിധം എന്തു കുറ്റമാണ് ഇവര്‍ ചെയ്തത്? എന്തുകൊണ്ട് ഇവരുടെ ജാമ്യാപേക്ഷകള്‍ അനന്തമായി നീണ്ടുപോയി? എന്താവശ്യത്തിന് പോലീസ് കസ്റ്റഡി വാങ്ങി ഈ അഭിഭാഷകനെ ദ്രോഹിച്ചു? പ്രതികളുടെ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്താന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയത്? തുല്യനീതി എന്നത് നീതിക്രമത്തിന്റെ ആത്മാവായ ഈ നാട്ടില്‍ ആദ്യം അറസ്റ്റുചെയ്യപ്പെട്ട പ്രതിക്ക് രണ്ട് ദിവസത്തെ റിമാര്ഡും മറ്റുള്ളവര്‍ ഇരുപത്തി ഒന്നു ദിവസവുമെന്നുള്ളതിന് എന്തുന്യായീകരണമാണുള്ളത്? ഇത്തരം അനീതികള്‍ക്കെതിരെ നിയമം നിസ്സഹായമല്ലെന്ന സത്യം തെളിയിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.
അടുത്തകാലത്ത് ശ്രദ്ധേയമായ ഒരു വിധിന്യായത്തിലൂടെ സുപ്രീം കോടതി അറസ്റ്റധികാരം പോലീസിനുണ്ടെന്നതുകൊണ്ടുമാത്രം ഒരാളെ അറസ്റ്റുചെയ്യാവുന്നതല്ലെന്ന് വിധിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത ഒരു വകുപ്പില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ടുമാത്രം ഒരാളെ പോലീസിന് അറസ്റ്റുചെയ്യാന്‍ കഴിയില്ല. ഒരാളുടെ അറസ്റ്റ് ആവശ്യമാണെങ്കില്‍ അതിന് പ്രത്യേക കാരണം രേഖപ്പെടുത്തി അപൂര്‍വ്വമായി മാത്രമേ ചെയ്യാന്‍ പാടുള്ളു എന്നാണ് സുപീം കോടതി ഏറ്റവും ഒടുവിലായി പുറപ്പെടുവിച്ചിട്ടുള്ള വിധി ഉദ്ഘോഷിക്കുന്നത്.
നാടകീയമായി ദുരുദ്ദേശത്തോടെ അറസ്റ്റുചെയ്ത് അപമാനിക്കതക്കവണ്ണം എന്ത് പാതകമാണ് അഡ്വ: പ്രകാശ് ബാബു ചെയ്തതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അറസ്റ്റുചെയ്യപ്പെട്ടശേഷം ബന്ധുക്കളെ അറിയിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും പോലീസ് നിരാകരിച്ചു. പോലീസ് അറസ്റ്റ് സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തി അപമാനിച്ചു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ രണ്ട് ദിവസംകൊണ്ട് മോചിതനാക്കിയ സ്ഥാനത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിന്റെപേരില് ഈ യുവ അഭിഭാഷകന്റെ കസ്റ്റഡി പോലീസ് കരുതിക്കൂട്ടി നീട്ടികൊണ്ടുപോകയായിരുന്നു. ഡി.കെ.ബാസു കേസിലും എ.കുമാര്‍ കേസിലും സുപ്രീം കോടതി നല്‍കിയിട്ടുള്ള ഉത്തരവുകളുടെ അന്തഃസത്ത ലംഘിക്കപ്പെട്ട കേസാണ് യുവമോര്ച്ചക്കാരുടേത്. അറസ്റ്റധികാരം ദുരുപയോഗം ചെയ്ത പോലീസുദ്യോഗസ്ഥന്മാര്ക്കും സര്‍ക്കാരിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കയാണുവേണ്ടത്.
ജാമ്യം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇക്കൊല്ലത്തെ വിധിയുടെ പ്രസക്തഭാഗം ഇപ്രകാരമാണ്. ”അറസ്റ്റ് ഒരാളെ അപമാനിതനാക്കുന്നു. സ്വാതന്ത്ര്യം നിയന്ത്രിക്കുന്നു. ഇത് ജീവിതത്തില്‍ മായാത്ത മുറിപ്പാട് സൃഷ്ടിക്കുന്നു. നിയമനിര്‍മ്മാതാക്കള്‍ക്കും പോലീസിനും ഇതൊക്കെ അറിയാവുന്നതാണ്. നിയമനിര്‍മ്മാതാക്കളും പോലീസും തമ്മില്‍ തുടരുന്ന ശീതസമരത്തില്‍ ഇതെല്ലാം അറിയാമായിരുന്നിട്ടും സത്യം പോലീസ് പഠിക്കുന്നില്ല.
ക്രിമിനല്‍ നടപടിക്രമത്തിന്റെ അന്തഃസത്തയും അവര്‍ ഉള്‍ക്കൊള്ളുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും കൊളോണിയല്‍ പ്രതിച്ഛായയുടെ വാല്മീകത്തില്നിന്നു പുറത്തേക്കവര്‍ വരാറില്ല. ഇപ്പോഴും മര്‍ദ്ദനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഉപകരണമായി പോലീസ് തുടരുകയും പൊതുജനങ്ങളുടെ സുഹൃത്താവാതിരിക്കുകയും ചെയ്യുന്നു. ആദ്യം അറസ്റ്റ് പിന്നീട് മറ്റെല്ലാം എന്ന പോലീസിന്റെ നിലപാട് അധിക്ഷേപിക്കപ്പെടേണ്ടത് തന്നെയാണ്.” ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോടെയാണ് ഏഴ് കൊല്ലത്തില്‍ താഴെയുള്ള തടവ് ശിക്ഷയായി നിഷ്കര്‍ഷിച്ചിട്ടുള്ള കേസുകളില്‍ അറസ്റ്റ് അപൂര്‍വ്വമായി മാത്രം ചെയ്താല്‍ മതിയാകും എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
പോലീസിന്റെ നഗ്നമായ നിയമലംഘനങ്ങള്‍ക്കെതിരെ ജനങ്ങളുടെ നിരന്തരമായ നിയമപോരാട്ടവും പ്രക്ഷോഭങ്ങളും അനിവാര്യമായ ഘട്ടം കൂടിയാണിത്. നീതീകരിക്കാനാവാത്ത അറസ്റ്റും തുടര്‍ന്നുള്ള തടങ്കലും വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും സര്‍ക്കാരിനും പോലീസിനുമെതിരെ വ്യവഹാരം നടത്തി വിജയം നേടാനും ഇരകള്‍ മുന്നോട്ടു വരികയാണുവേണ്ടത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകവഴി നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തടയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: