ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ആ രാജ്യവുമായി ഒപ്പിട്ട അഞ്ചുകരാറുകളില്‍ സുപ്രധാനമായ ഒന്ന് ആണവക്കരാര്‍ എത്രയും നേരത്തെ പൂര്‍ത്തിയാക്കാനുള്ളതാണ്.
ഉചിതമായ സുരക്ഷയ്ക്ക് വിധേയമായി ഭാരതത്തിലേക്ക് യുറേനിയം കയറ്റി അയയ്ക്കാം എന്നാണ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നരേന്ദ്രമോദിക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. 2012 മുതല്‍ ഭാരതവും ഓസ്ട്രേലിയയും തമ്മില്‍ നടന്നുവന്ന ചര്‍ച്ചകളിലാണ് ഇപ്പോള്‍ നരേന്ദ്രമോദി ഭാരതത്തിന് അനുകൂലമായ തീരുമാനം നേടിയത്.
സാമൂഹ്യ സുരക്ഷ, തടവുകാരുടെ കൈമാറ്റം, മയക്കുമരുന്നുകടത്ത്, പ്രതിരോധം, വിനോദസഞ്ചാരം, കലാ സാംസ്കാരികം എന്നീ മേഖലകളിലാണ് രണ്ടു രാജ്യങ്ങളും ധാരണയിലെത്തിച്ചേര്‍ന്നത്. കൃഷി, ഭക്ഷ്യസംസ്കരണം, ഖനനം, അടിസ്ഥാന സൗകര്യം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളായി ബന്ധപ്പെട്ടതാണ് കരാറുകള്‍ അടുത്തവര്‍ഷം അവസാനത്തോടെ ഭാരതവും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍വരും എന്ന വാഗ്ദാനവും ടോണി ആബട്ട് നല്കി. 2015 ല്‍ ഓസ്ട്രേലിയയില്‍ ”മേയ്ക്ക് ഇന്‍ ഇന്ത്യ” പ്രദര്‍ശനം നടത്തുകയും ജനുവരിയോടുകൂടി ഓസ്ട്രേലിയ ഭാരതത്തില്‍ വാണിജ്യ വാരം നടത്തുകയും ചെയ്യും.
ഈ സാമൂഹ്യസുരക്ഷാ പദ്ധതി ഓസ്ട്രേലിയയിലെ ഭാരതീയര്‍ക്കും ഭാരതത്തിലെ ഓസ്ട്രേലിയക്കാര്‍ക്കും ഗുണകരമാണ്. കേരളത്തിലെതന്നെ വലിയ ഒരു ആംഗ്ലോ ഇന്ത്യന്‍ സമൂഹം ഓസ്ട്രേലിയയിലേക്കും കുടിയേറി പാര്‍ത്തിട്ടുണ്ട്. 4,50,000 ത്തോളം ഭാരതീയര്‍ ഇന്ന് ഓസ്ട്രേലിയയിലുണ്ട്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ആദ്യമായി പ്രസംഗിച്ച പ്രധാനമന്ത്രി എന്ന നിലയിലും നരേന്ദ്രമോദി ഭാരതത്തിന്റെ യശസ്സുയര്‍ത്തി. ഓസിസ് പാര്‍ലമെന്റിനുമുന്നില്‍ നില്‍ക്കുന്നത് 125 കോടി ജനങ്ങളുടെ അനുമോദനങ്ങളുമായാണ് എന്ന് പറഞ്ഞ നരേന്ദ്രമോദി താന്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി തന്നെയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സുരക്ഷാചട്ടങ്ങള്‍ ഉണ്ടാക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇത് ഭീകരതയെ ചെറുക്കാനും അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങളെ നേരിടാനും സഹായകമാകും. ഭീകരാക്രമണം ഭാരതം നേരിടുന്ന ഭീഷണിയാണല്ലൊ. ഓസ്ട്രേലിയയും ഭാരതവും തമ്മില്‍ പങ്കുവയ്ക്കുന്ന മുല്യങ്ങളുടെ പ്രതീകമായി കാന്‍ബറയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയും നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി 2015 ഫെബ്രുവരിയില്‍ സിഡ്നിയില്‍ ഭാരതം സാംസ്കാരിക കേന്ദ്രം സ്ഥാപിക്കും.
ഭാരതവുമായി ചേര്‍ന്ന് വിനോദസഞ്ചാരവാരം ആഘോഷിക്കാനും പദ്ധതിയുണ്ട്. വിനോദസഞ്ചാര വികസനം ലക്ഷ്യമിടുന്ന ഭാരതം ഓസ്ട്രേലിയക്കാര്‍ക്ക് നീട്ടുന്ന ക്ഷണക്കത്താണിത്. കഴിഞ്ഞവര്‍ഷം 1500 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നിരുന്നു. ഇത് വര്‍ധിപ്പിക്കണമെന്നാണ് ടോണി ആബട്ടിന്റെ ആഗ്രഹം. സ്വതന്ത്രവ്യാപാര കരാറിലൂടെ ഇത് സാധിക്കും എന്നദ്ദേഹം പ്രതീക്ഷിക്കുന്നു. 25 മിനിട്ട് നീണ്ടുനിന്ന ഇംഗ്ലീഷിലുള്ള പ്രസംഗത്തില്‍ ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന രാഷ്ട്രങ്ങളാണ് നമ്മളെന്നും ജനാധിപത്യമെന്ന ശ്രീകോവിലിന് മുന്നില്‍ നില്ക്കുമ്പോള് നമ്മള് അനുഗ്രഹിക്കപ്പെടുകയാണ് എന്നും നരേന്ദ്രമോദി പറഞ്ഞു. എന്തും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, സംസാരിക്കാനുള്ള അവകാശം മുതലായവ ഇങ്ങനെ ലഭ്യമാകും.
ലോകത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ഓസ്ട്രേലിയയും ഭാരതവും കൈകോര്‍ക്കുമെന്നു പറഞ്ഞപ്പോള്‍ നരേന്ദ്രമോദി തന്റെ വിശാലവീക്ഷണത്തിനും അടിവരയിട്ടു. ഭാരതത്തിലെ 35 വയസ്സിനു താഴെയുള്ള 80 കോടി ജനങ്ങള്‍ മാറ്റത്തിനു വേണ്ടി മുന്നോട്ടുവരുമ്പോള്‍ അത് സാധ്യമാക്കി കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അവരുടെ സ്വപ്നങ്ങളെക്കുറിച്ച് ചിന്തിച്ച് തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്ക്കുമ്പോഴും തന്റെ അന്തിമലക്ഷ്യം എല്ലാ പൗരന്മാര്ക്കും നിലവാരമുള്ള ജീവിതമാണ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഭാരതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണ്. ഭീകരസംഘടനകള്‍ ഇന്റര്‍നെറ്റിലൂടെ റിക്രൂട്ട്മെന്റും നടക്കുന്നുണ്ട്. കള്ളപ്പണം, മയക്കുമരുന്ന്, ആയുധക്കടത്ത് മുതലായ വെല്ലുവിളികളെയും വിശദീകരിച്ച നരേന്ദ്രമോദി തന്റെ വീക്ഷണകോണ് എത്ര വിപുലമാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഭീകരവാദത്തെ ആഗോള പ്രശ്നമായി കാണണമെന്നും ഇതിന് ആഗോളപരിഹാരം കാണണമെന്നും മോദി നിര്‍ദേശിച്ചിരിക്കുന്നു. താന്‍ ഒരു പാര്‍ട്ടിയുടെ മാത്രം വക്താവല്ല, മുഴുവന്‍ ഭാരതീയരുടെയും പ്രതിനിധിയാണ് എന്ന് നരേന്ദ്രമോദി ഒരിക്കല്‍ക്കൂടി തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: