ഭാരതീയ മസ്ദൂര്‍ സംഘിന്റെ ബാങ്കിംഗ് മേഖലയിലെ ഘടകമായ നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ഒബിഡബ്ല്യു) എന്ന സംഘടനയുടെ ഒരു ഘടകം കേരളത്തിലെ യൂക്കോബാങ്കില് 1967-68 ല്‍ അടിത്തറ പാകിക്കൊണ്ട്, മാതൃസംഘടനയെ വളര്‍ത്തി ഉന്നതസ്ഥാനത്തെത്തിച്ചവരിലെ മുന്‍പന്തിയിലായിരുന്ന മഹത് വ്യക്തിയായിരുന്നു, 2013 നവംബര്‍ 28 ന് അന്തരിച്ച് മോക്ഷപ്രാപ്തനായ പി. ത്രിവിക്രമ (പി.ടി) റാവുജി. പരേതന്റെ പ്രഥമ പുണ്യതിഥി കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിതിഥിയായ ഇന്നാണ്.
കൊച്ചി(മട്ടാഞ്ചേരി)യില്‍ അന്ന് (28.11.2013) നടക്കുന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ റാവുജി ചെന്നിരുന്നു. അന്ന് വൈകുന്നേരം, 24 വര്‍ഷം കാര്യദര്‍ശിയായി താന്‍ സേവനമനുഷ്ഠിച്ച സാമൂഹ്യ സേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഒരു അംഗമെന്ന നിലക്ക് പങ്കെടുക്കാമെന്ന് റാവുജി വാക്കുതന്നിരുന്നു. വധൂ-വരന്റെ പിതാക്കള്‍ എന്‍ഒബിഡബ്ല്യു/എന്‍ഒബിഒ എന്നീ സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നത് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ റാവുജിക്ക് പ്രത്യേക കാരണമായി.
വിവാഹമണ്ഡപസ്ഥലത്ത് ചെല്ലുന്നതിന് മുമ്പ്, കൊച്ചി ഗോശ്രീപുരം വെങ്കിടാചലപതി ദര്‍ശനത്തിന് ക്ഷേത്രത്തിലേക്കാണ് റാവുജി ചെന്നത്. ദര്‍ശനശേഷം പ്രദക്ഷിണം കഴിഞ്ഞ റാവുജി കലശലായ നെഞ്ചുവേദനയനുഭവപ്പെട്ട് ക്ഷേത്രമണ്ഡപത്തിലൊരിടത്തിരുന്നു. അതേ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പായി, ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുന്‍ ഉദ്യോഗസ്ഥനും എന്ഒബിഡബ്ല്യുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്ന പി. സുധാകരശേണായിയെ ദേവദര്‍ശനത്തിനായി അന്നേരം ക്ഷേത്രത്തിലും റാവുജി വേദനിച്ചുസഹിച്ചിരിക്കുന്ന ഇടത്തുമെത്തിച്ചത് ജഗദീശ്വരന് തന്നെയായിരുന്നു.
റാവുജിയെ തന്റെ കാറില്‍ കൊച്ചിയിലെതന്നെ നല്ലൊരു ആശുപത്രിയില്‍ സുധാകരശേണായി പെട്ടെന്നെത്തിച്ചെങ്കിലും ഈശ്വരനിശ്ചയം അന്നുതന്നെ റാവുജിയുടെ ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി തന്നില്‍ ലയിപ്പിക്കുകയെന്നതായിരുന്നു. അന്നുതന്നെ റാവുജി നമ്മളെ വിട്ടുപിരിഞ്ഞു.
1943 മെയ് 20 ന് ആലുവയില്‍ ജനിച്ച റാവുജി, പത്താംതരം പൂര്‍ത്തിയാക്കി, ടൈപ്പ്റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്റ് എന്നിവയില്‍ ഉയര്‍ന്ന വിജയം നേടിക്കൊണ്ട് 1961 ല്‍ കൊച്ചിയിലെ യുണൈറ്റഡ് കമേഴ്സ്യല്‍ ബാങ്ക് (പിന്നീട് യൂക്കോ ബാങ്ക്) ലിമിറ്റഡിന്റെ ശാഖയില്‍ സ്റ്റെേനാഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. ബന്ധുക്കളും നാട്ടുകാരും ബാങ്ക് അധികാരി-സഹപ്രവര്‍ത്തകര്‍ എന്നിവരും റാവുജിയെ സ്നേഹിച്ചിരുന്നതിന് പ്രധാന കാരണം റാവുജിയുടെ കറകളഞ്ഞ സ്വയംസേവകത്വം ആയിരുന്നു.
കൃത്യനിഷ്ഠ അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. ആ റാവുജിയാണ് 1964 ആഗസ്റ്റ് 4 ന് ഞാനുമായി പരിചിതനായത്. ബി.കോം ബിരുദം ലഭിച്ചയുടന്‍ ജോലിക്കായി പല ബാങ്കിലും അപേക്ഷ അയച്ച എനിക്ക്, ജോലിക്കായുള്ള അഭിമുഖക്കത്ത് ലഭിച്ചത് യൂക്കോബാങ്കില്നിന്നായിരുന്നു. ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചശേഷം, ടൈപ്പ്റൈറ്റിംഗും പാസായ എന്റെ കഴിവറിയുവാന് മാനേജര്‍ എന്നെ റാവുജിയുടെയടുക്കല്, അയച്ചു.
ആ നിമിഷത്തിലായിരുന്നു റാവുജിയെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആ പരിചയം എന്നും അദ്ദേഹത്തിന്റെ അടുത്ത ശിഷ്യനാക്കുകയും, അദ്ദേഹത്തെ എന്റെ മാര്ഗ്ഗദര്ശിയാക്കുകയും ചെയ്തു. ആ ബന്ധം റാവുജി അന്തരിക്കുന്നതിന് ഒരു പത്തുമണിക്കൂര്‍ മുമ്പുവരെ തുടര്‍ന്നുപോന്നിരുന്നു. 1964 ആഗസ്റ്റ് 10 മുതല്ക്കായിരുന്നു എന്റെ യൂക്കോ ബാങ്കിലേക്കുള്ള പ്രവേശനം.
2000 മെയ് 20 ന് അറുപത് വയസ് പൂര്‍ത്തിയാക്കി മെയ് 31 ന് ബാങ്ക് സേവനത്തില്‍നിന്നും വിരമിച്ച റാവുജി തന്റെ ഏതാണ്ട് പൂര്‍ണസമയം ഭാരതീയ മസ്ദൂര്‍ സംഘിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചു. റാവുജിയുടെ അവിവാഹിതജീവിതം സേവാപ്രവര്‍ത്തനം നിഷ്ഠാപൂര്‍വം നടത്തുവാന്‍ അദ്ദേഹത്തെ സഹായിച്ചു.
ബാങ്ക് സേവനത്തില്‍നിന്ന് വിരമിച്ച് ഒരുവര്‍ഷം കഴിഞ്ഞ്, മസ്ദൂര്‍ സംഘിനായി പൂര്‍ണസമയം വിനിയോഗിക്കാന്‍ റാവുജിയെ നിയോഗിച്ചപ്പോള്‍, 1978 ല്‍ സ്ഥാപിതമായ സാമൂഹ്യസേവാ കേന്ദ്രം എന്ന സേവാസ്ഥാപനത്തിന്റെ കാര്യദര്‍ശിയായി 24 വര്‍ഷം നിര്‍ധന-നിരാലംബര്‍ക്ക് ധനസഹായമെത്തിച്ച ചുമതല, 2002 ല്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയുണ്ടായി. റാവുജിയുടെ ആശീര്‍വാദവും മാര്‍ഗ്ഗനിര്‍ദ്ദേശവും 2013 നവംബര്‍ 28 രാവിലെവരെ എനിക്ക് ലഭിക്കുകയുണ്ടായെന്നത് ഞങ്ങള്‍ തമ്മിലുള്ള പൂര്വ്വജന്മ ബന്ധമാണെന്നത് നിശ്ചയമാണ്.
ത്രിവിക്രമറാവുജി ഭൗതികശരീരത്തെ ഉപേക്ഷിച്ച് പരമാത്മാവില്‍ തന്റെ ആത്മാവിനെ വിലയിപ്പിക്കുവാന്‍ തെരഞ്ഞെടുത്ത തിഥി, ഞാന്‍ എന്നും അദ്ദേഹത്തെ ഓര്ക്കണമെന്നതിനായിരുന്നുവെന്നു ദൃഢമായി വിശ്വസിക്കുന്നു. എന്റെ പിതാവ് യുഗാബ്ദം 5096 ലെ കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിക്ക് വൈകുന്നേരമായിരുന്നു അന്തരിച്ചത്. റാവുജിയും തന്റെ ഭൗതികശരീരത്തെ ഉപേക്ഷിച്ചത് യുഗാബ്ദം 5115 ലെ കാര്‍ത്തികമാസ കൃഷ്ണപക്ഷ ഏകാദശിയന്ന് വൈകുന്നേരം തന്നെയായിരുന്നു. ഇത്തവണയും ഇനിവരുന്ന ഓരോ സംവത്സരത്തിലും ആ രണ്ട് പൂജ്യരുടെ പുണ്യതിഥി ഒരേ തിഥിയിലായിരിക്കുമെന്നത് ഈശ്വരനിശ്ചയംകൂടിയാണ്. റാവുജിയുടെ ആത്മാവിന് മുന്നില്‍ ഞാന്‍ സാദരം നമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: