തുലാവര്‍ഷ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം 141 അടിയായി ഉയര്‍ന്നത് കേരളത്തിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നാണ് കേരള-തമിഴ്നാട് സമ്മതപത്രം. എങ്കിലും സുപ്രീം കോടതി ഇടപെട്ട് തമിഴ്നാടിന് അനുകൂലമായി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവാദം നല്കി എന്നുമാത്രമല്ല, വേണമെങ്കില്‍ 152 അടിവരെ ഉയര്‍ത്താം എന്നും വിധിയെഴുതി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ക്കൂടി ഒഴുകുന്ന പെരിയാറില്‍ നിര്‍മിച്ചതാണെങ്കിലും ജലദൗര്‍ലഭ്യം നേരിടുന്ന തമിഴ്നാടിനാണ് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതിന്റെ നിയന്ത്രണം നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ്. ഈ അണക്കെട്ടിന് 9.6 റിക്ടര്‍ സ്കെയിലില്‍ വരുന്ന ഭൂകമ്പം താങ്ങാന്‍ കഴിവില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ മൂന്ന് ദശലക്ഷം ആളുകളുടെ ജീവന് അപകടത്തിലാകും. മണലും സുര്ക്കിയുംകൊണ്ടു നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ബ്രിട്ടീഷ് സര്‍ക്കാര്‍ തമിഴ്നാടിന് കൃഷിചെയ്യാന്‍ നല്‍കിയതാണ്. കേരള സംസ്ഥാനം രൂപപ്പെട്ട ശേഷം കേരളത്തിന്റെ നിലപാട് ജലം തമിഴ്നാടിന്, പക്ഷെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നതായിരുന്നു. സുര്‍ക്കി അണക്കെട്ടുകള്‍, മോര്‍വി അണക്കെട്ടുപോലെ പൊട്ടിയ ചരിത്രമേ ലോകം കേട്ടിട്ടുള്ളൂ.
ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആശങ്ക തികച്ചും ന്യായമാണ്. പക്ഷേ സ്വന്തം താത്പര്യം മാത്രം സംരക്ഷിക്കുന്ന തമിഴ്നാടിന് കേരള ജനതയുടെ സുരക്ഷ പ്രശ്നമല്ല. ഇപ്പോള്‍ അവര്‍ ഈ ജലം കൊണ്ടുപോകുന്നത് ജലസേചനത്തിന് മാത്രമല്ല, വൈദ്യുതി ഉത്പ്പാദനത്തിനു കൂടിയാണ്.
തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് കൊല്ലത്തേക്കുള്ള കരാര്‍ ഭാഷാസംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ അപ്രസക്തമായെങ്കിലും സി.അച്ചുതമേനോന് മന്ത്രിസഭ അത് പുതുക്കി നല്‍കിയതാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ അണക്കെട്ടില്‍ ചോര്‍ച്ചയും വിള്ളലുമുണ്ട്.
തമിഴ്നാടിന്റെ വാശി കേരളത്തിലെ ജനങ്ങളെ ഒരു ഹര്‍ത്താല്‍ നടത്തുന്നതിനുവരെ പ്രേരിപ്പിച്ചു. കേരള ജലസേചന വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ച ഒട്ടും ഫലപ്രദമായിരുന്നില്ലെന്ന് സമര നേതാക്കള്‍ ആരോപിക്കുന്നു. ഇപ്പോള്‍ കേരളം ഒരു റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കാനുള്ള ആലോചനയിലാണ്. സമനിരപ്പില്‍നിന്ന് 881 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് 1887-91 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പണിതതാണ്. ഇതിന്റെ കാച്ച്മെന്റ് ഏരിയയില്‍ 114 കി.മീ. തമിഴ്നാട്ടിലാണ്. തമിഴ്നാട് കേരളത്തിന് 25 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്. പക്ഷേ തമിഴ്നാട് പെരിയാറും മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെതാണെന്നു പോലും വിസ്മരിച്ചാണ് ഏകപക്ഷീയമായി ജലനിരപ്പ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ വൃഷ്ടിപ്രദേശത്ത് മഴ നിലച്ചെങ്കിലും വെള്ളം ഒഴുകി എത്തുന്നുണ്ട്.
കേരള ഡാം സേഫ്ടി ആക്ട് പാസ്സാക്കിയിട്ടുണ്ടെങ്കിലും അത് നിയമവിധേയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിന്റെ ആവശ്യം ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നതാണ്. കേരളത്തിന്റെ ആശങ്ക ഈ 116 വര്‍ഷം പഴക്കമുള്ള സുര്‍ക്കിയില്‍ പണിത അണക്കെട്ട് പൊട്ടിയാല്‍ മൂന്നുദശലക്ഷം ആളുകളുടെ ജീവന് നഷ്ടപ്പെടും എന്നതാണ്. ഇടുക്കിയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഉണ്ടായ വിപത്തും അതുണ്ടായ ഞെട്ടലില്‍നിന്നും കേരളം ഇന്നും വിമുക്തല്ല.
ഒരു സേഫ്റ്റി കമ്മീഷനെ നിയമിച്ച് ജലനിരപ്പ് ഒരേ ലെവലില്‍ നിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്നാട് ജലനിരപ്പ്കൂട്ടി വെള്ളം കൊണ്ടുപോയി വിദ്യുച്ഛക്തി ഉത്പ്പാദിപ്പിക്കുമ്പോള്‍ അഞ്ചുജില്ലകളിലെ ജനങ്ങള്‍ക്ക് ഭീതിയിലും ആശങ്കയിലും കഴിയേണ്ടിവരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി ജലം കീഴോട്ട് ഒഴുക്കിയാല്‍ ഇടുക്കി അണക്കെട്ടിന് അത് താങ്ങാന്‍ ശേഷിയില്ല.
സുപ്രീംകോടതി കമ്മറ്റി തമിഴ്നാടിന് അനുകൂലമായ വിധിയാണ് നല്‍കിയത്. ഡാം സുരക്ഷാ കമ്മറ്റിയുടെ തലവനും തമിഴ്നാട്ടുകാരനാണ്. ഈ പശ്ചാത്തലത്തിലാണ് കേരള ഡാം സേഫ്റ്റി ആക്ട് പാസാക്കിയതും ഇപ്പോള്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുന്നതും. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: