1964 ഒക്ടോബര്‍ 9 ന് പിറന്ന കേരള കോണ്‍ഗ്രസിനെ അര നൂറ്റാണ്ടിന് ഇപ്പുറം നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ നഷ്ടബോധവും മോഹഭംഗവുമുണ്ട്. എന്നാല്‍ ഇനിയും കെടാത്ത പ്രതീക്ഷയും.
വ്യക്ത്യധിഷ്ഠിതമായ വിഷയങ്ങളുടെ മേല്‍ അടിക്കടിയുണ്ടായ പിളര്‍പ്പുകള്‍ എത്രമാത്രം പ്രതികൂലമായി ബാധിച്ചില്ല? അരനൂറ്റാണ്ടാഘോഷിക്കുമ്പോള്‍ ഈ ലേഖനം ആത്മവിമര്‍ശനത്തിന്റെ അടിക്കുറിപ്പാണ്.
1964 ഒക്ടോബര്‍ 9ലെ കേരള കോണ്‍ഗ്രസ് രൂപീകരണം ഒരു ചരിത്ര സംഭവമായിരുന്നു. കോട്ടയത്തെ ലക്ഷ്മിനിവാസില്‍ ആരംഭിച്ച് ചരിത്രപ്രസിദ്ധമായ തിരുനക്കര മൈതാനിയില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ മന്നത്ത് പത്മനാഭന്. 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
അഞ്ച് മാസവും ആറ് ദിവസവും കഴിഞ്ഞ് 1965 മാര്‍ച്ച് 15ന് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേടിയത് 25 സീറ്റ്. സിപിഎം 41, കോണ്‍ഗ്രസ് 36, സിപിഐ മൂന്ന്. തന്ത്രശാലിയായ ഇഎംഎസ് അന്ന് കെ.എം. ജോര്‍ജ്ജുമായി എറണാകുളം ബോട്ടുജെട്ടി റോഡിലുള്ള മാരുതി ലോഡ്ജിലെ 54-ാം നമ്പര്‍ മുറിയില്‍ കൂടിക്കണ്ടപ്പോള്‍ മുഖ്യമന്ത്രി പദമാണ് പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ കെ.എം. ജോര്‍ജ്ജിന്റെ മറുപടി രണ്ടുവാക്കില്‍ ഒതുങ്ങി. ‘ചതിക്കല്ലേ തിരുമേനി.’ പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ജനതയെ വഞ്ചിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
തനിക്കു കിട്ടുമായിരുന്ന മുഖ്യമന്ത്രിപദത്തെക്കാള് പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ജനതയുടെ വികാരത്തിനാണ് ആ വലിയ മനുഷ്യന് വിലകല്പ്പിച്ചത്.
1969ല്‍ കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇല്ലാത്ത അച്യുതമേനോന് മന്ത്രിസഭയില്‍ 9 മാസം മന്ത്രിയായിരുന്നുവെങ്കിലും 1970ല്‍ കോണ്‍ഗ്രസ് മുന്നണിയില്‍ ചേരാന്‍ പാര്‍ട്ടി തയ്യാറായില്ല. 1973ലെ ആലുവ പ്രമേയത്തിലൂടെ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാമെന്ന് തീരുമാനിച്ചു. കെ.എം. മാണിയായിരുന്നു ഈ പുതിയ നയത്തിന്റെ പ്രയോക്താവ്.
1975 ഡിസംബര്‍ 26ന് പാര്‍ട്ടി, കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാഗമായി. കെ.എം. മാണിയും ആര്. ബാലകൃഷ്ണപിള്ളയും മന്ത്രിയും ടി.എസ്. ജോണ്‍ സ്പീക്കറുമായി. പ്രാദേശിക രാഷ്ട്രീയത്തില്‍ പാര്‍ട്ടിയ്ക്കുണ്ടായ ഇടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം മുന്കൂട്ടിക്കാണാന് കേരളാകോണ്‍ഗ്രസിന് കഴിഞ്ഞില്ല.
1976 ജൂണ്‍ 12ന് ഇടുക്കി ജില്ലയുടെ ഔപചാരിക ഉദ്ഘാടന ദിനത്തില്‍ കുളമാവ് കെഎസ്ഇബിയുടെ ഐബിയില്‍ പാര്‍ട്ടിയിലെ 7 മുതിര്‍ന്നവര്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാനും ലീഡറും ഒരാളായിക്കൂടായെന്ന കൂട്ടിക്കല്‍ തീരുമാനം നടപ്പിലാക്കാന്‍ കുളമാവില്‍ തീരുമാനിച്ചു. ആ തീരുമാനത്തോടെ പാര്‍ട്ടിയില്‍ പിളര്‍പ്പെന്ന തുടര്‍ക്കഥയുടെ ആരംഭം കുറിച്ചു.
അടുത്ത ദിവസം തന്നെ ജോര്‍ജ്ജ് സാര്‍ കെഎസ്സി പ്രസിഡന്റായിരുന്ന പി.സി. ജോസഫ്, ജനറല്‍ സെക്രട്ടറിമാരായിരുന്ന പി.സി. ജോര്‍ജ്ജ്, ജോണിനെല്ലൂര്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും കെഎസ്സി പിരിച്ചുവിടുകയും ചെയ്തു. പിന്നെ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പുറത്താക്കലുകളുടെ പരമ്പരയായിരുന്നു.
1976 ഡിസംബര്‍ 11ന് 58-ാമത്തെ വയസ്സില്‍ കെ.എം. ജോര്‍ജ്ജ് അന്തരിച്ചു. പിന്നീട് ചെറുതും വലുതുമായ ലയനങ്ങളുടെയും പിളര്‍പ്പുകളുടെയും പരമ്പരയായിരുന്നു. ഇ. ജോണ്‍ ജേക്കബ്, ടി.എസ്. ജോണ്‍, കെ.ജെ. ചാക്കോ തുടങ്ങിയവര്‍ മാണി ഗ്രൂപ്പുമായി യോജിപ്പുണ്ടാക്കി. ബാലകൃഷ്ണപിള്ള ഗ്രൂപ്പിലൂടെ ജനതാപാര്‍ട്ടിയിലേക്ക് നീങ്ങി. 1979ല്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പിളര്‍പ്പ്. ജോസഫിനെ ചെയര്മാനാക്കാഞ്ഞതാണ് കാരണം.
1984ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് 1985 മാര്‍ച്ച് 1ന് പാര്‍ട്ടി യോജിച്ചു. 1987ല്‍ വീണ്ടും പിളര്‍ന്നു. ഇത്തവണ കെ.എം. മാണിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കൊടിയും കുതിര ചിഹ്നവും പി.ജെ. ജോസഫിന് ലഭിച്ചപ്പോള്‍ കെ.എം. മാണി, കെസി (എം) പാര്‍ട്ടിയും രണ്ടില ചിഹ്നവുമായി മുന്നോട്ടുപോയി. ബാലകൃഷ്ണപിള്ളയും ടി.എം. ജേക്കബും പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ഇങ്ങനെ പിളര്‍ന്നും യോജിച്ചും നേതാക്കള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ചുരുങ്ങുകയായിരുന്നു.
മലയോരകര്ഷരുടെ പട്ടയ പ്രശ്നത്തിന് കേരളത്തിലെ കര്‍ഷക കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്. മാധവ് ഗാഡ്ഗില്‍ – കസ്തൂരി രംഗന് റിപ്പോര്‍ട്ട് വിവാദങ്ങളില്‍ യാഥാര്‍ത്ഥത്തില്‍ മലയോര കര്‍ഷകരുടെ താത്പര്യങ്ങള്‍ മാത്രം ചര്‍ച്ചയായില്ല. യഥാര്‍ത്ഥ കര്‍ഷകരുടെ താത്പര്യങ്ങള്‍ കണക്കില്ലാത്ത വിദേശപണം സ്വീകരിക്കുന്ന കപട പരിസരവാദികള്‍ കണ്ടെത്തിയതായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 2013 നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം മാറ്റണമെന്ന് പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും ചേര്‍ന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജനങ്ങളെ പറ്റിക്കാന്‍ വിജ്ഞാപനം മാറ്റുന്നതിനുപകരം ‘കരടു’ മായി വന്നു. അതുകൊണ്ട് എന്തു സംഭവിച്ചു? 2014 സെപ്റ്റംബര്‍ 25ന് നവംബര്‍ 13ലെ വിജ്ഞാപനം ഗ്രീന്‍ കോടതി വിജ്ഞാപനമാക്കി.
മലയോര കര്‍ഷകരുടെ ഭയാശങ്കകള്‍ ദുരീകരിക്കുന്നതിനും പരിഹരിക്കുന്നതിനും സംഭവിച്ച വലിയ വീഴ്ചയാണ് 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ താല്‍ക്കാലിക രാഷ്ട്രീയ ധ്രുവീകരണത്തിന്റെ യഥാര്‍ത്ഥ കാരണം.
റബ്ബര്‍ പ്രസിസന്ധിയേയും ആഗോളവത്കരണ നയങ്ങളുടെ വിശാലമായ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. 1990 മുതല്‍ ഭാരതത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്മെന്റുകള് ആഗോള മുതലാളിത്വത്തിന് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് പരീക്ഷിച്ചത്. അതുകൊണ്ടുതന്നെ ഗവണ്മെന്റിന്റെ നിലപാടുകള്‍ കര്‍ഷക വിരുദ്ധമായിരുന്നു താനും.
പക്ഷേ നന്നേ വൈകിയിട്ടില്ല. കേരള കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഇനിയും പ്രസക്തിയുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി.വി.ആര്. ഷേണായി ലേഖനത്തില്‍ എഴുതിയതുപോലെ കേരള രാഷ്ട്രീയത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു സ്പേസുണ്ട്. അത് കേരളാ കോണ്‍ഗ്രസിനുള്ളതാണ്.
എന്താണ് ആ സ്പേസ്. നവഭാരതത്തിന്റെ നായകന് നരേന്ദ്രമോദിയുടെ യുഗത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാലായി 11 എംഎല്‍എമാരും മക്കളും അവരുടെ ആശ്രിതവത്സരരും മാത്രമായി കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ അധപതിച്ചിരിക്കുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിന്, 2020ല്‍ ഭാരതത്തെ നമ്മുടെ പ്രധാനമന്ത്രി ലോകത്തിന്റെ നെറുകയില്‍ എത്തിക്കുമ്പോള്‍, ദൈവത്തിന്റെ സ്വന്തം നാടെന്നഭിമാനിച്ചിരുന്ന നമ്മുടെ കേരളത്തെ ഭാരത സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിക്കണം. അതിന് നരേന്ദ്ര മോദിക്കൊപ്പം പുതിയൊരു മുന്നേറ്റം ഉണ്ടാവണം.
കര്‍ഷക വര്‍ഗ്ഗത്തിന് ആത്മാഭിമാനത്തോടെ കൃഷിചെയ്ത് ഈ നാട്ടില്‍തന്നെ പുരോഗമിക്കാനുള്ള സാഹചര്യം ഉണ്ടാവണം. ഉദ്പാദനം വിപണനം, സംസ്കരണം, കയറ്റുമതി തുടങ്ങിയ മേഖലകളിലെല്ലാം വന്‍ കുതിച്ചുചാട്ടം അനിവാര്യമാണ്. ഇടതുവലത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് മേല്പ്പറഞ്ഞപോലുള്ള വികസനങ്ങള്‍ വിദൂരഭാവിയില്‍ പോലും നടക്കില്ല. അതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റത്തിനുവേണ്ടി യഥാര്‍ത്ഥ അദ്ധ്വാന വര്‍ഗ്ഗം മുന്നോട്ടുവരണം.
കേരള കോണ്‍ഗ്രസ്സ് (നാഷണലിസ്റ്റ്) ചെയര്‍മാനാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: