ആലപ്പുഴ: സിപിഎം സമ്മേളനങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ പാലക്കാട് പ്ലീനം നിര്‍ദേശങ്ങളും മാര്‍ഗ്ഗരേഖകളും ജലരേഖകളായി. തെരഞ്ഞെടുപ്പില്‍ നിര്‍ണായകം നേതാക്കളോടുള്ള വിധേയത്വം തന്നെ.
ജനപിന്തുണ നഷ്ടപ്പെടുകയും അടിസ്ഥാനവര്‍ഗ്ഗത്തോട് അകലുകയും ചെയ്ത പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനാണെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്ലീനം നടത്തുകയും സഖാക്കള്‍ക്ക് മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിക്കുകയും ചെയ്തത്. എന്നാല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ പ്ലീനം നിര്‍ദേശങ്ങള്‍ വിസ്മരിക്കപ്പെട്ടു. എങ്ങനെയും പാര്‍ട്ടി കമ്മറ്റികള്‍ പിടിച്ചെടുക്കുക എന്ന നിലയിലായി കാര്യങ്ങള്‍. പാര്‍ട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമായാണ് പലയിടത്തും കമ്മറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നത്.
ഔദ്യോഗിക പക്ഷത്തോടുള്ള വിധേയത്വവും നേതാക്കളുടെ താത്പര്യവും മാത്രം പരിഗണനയായപ്പോള്‍ അണികള്‍ക്ക് പോലും ഉള്‍ക്കൊള്ളാനാകാത്തവരാണ് സെക്രട്ടറിയും കമ്മറ്റിയംഗങ്ങളുമാകുന്നത്. ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതിനാല്‍ ചില സമ്മേളനങ്ങളില്‍ മത്സരമുണ്ടാകുകയും സമ്മേളനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തനം സജീവമല്ലെന്ന കാരണം പറഞ്ഞ് വെട്ടിനിരത്തുന്നതായും ആരോപണമുയര്‍ന്നു. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന് താത്പര്യമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല. ജനപിന്തുണയും സ്വഭാവശുദ്ധിയുമൊക്കെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന നിര്‍ദേശവും എങ്ങും നടപ്പാകുന്നില്ല.
ചുരുക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തുമെന്ന പ്രഖ്യാപനങ്ങള്‍ വെറും പുറം മോടികളായി മാറുകയാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നയവും നിലപാടുമൊക്കെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ഇഴകീറിയുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാകുകയായിരുന്നു. ഇത്തവണ പ്രാദേശിക നേതാക്കളുടെ അഴിമതിയും ദുര്‍നടത്തവും തുടങ്ങിയ വിഷയങ്ങളായിരുന്നു സമ്മേളനങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
ജനകീയ പ്രശ്നങ്ങള്‍ പോലും സമ്മേളനങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സെക്രട്ടറി പിണറായി അടക്കമുള്ള നേതാക്കളുടെ സംഭാവനകളെ വാഴ്ത്തലുകളാണ് അധികവും.
ആലപ്പുഴ ജില്ലയില്‍ നടന്ന പല സമ്മേളനങ്ങളിലും പാര്‍ട്ടിയില്‍ മതപരമായ വിവേചനം നിലനില്‍ക്കുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. പ്ലീനം തീരുമാനങ്ങള്‍ എന്ന പേരില്‍ ഒരുവിഭാഗത്തിന്റെ ആരാധനകള്‍ക്കും ചടങ്ങുകള്‍ക്കും വിലക്കേര്പ്പെടുത്തുന്നതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ പൊതുനേതൃത്വം അടിച്ചേല്പ്പിച്ചവരെ സെക്രട്ടറിയും കമ്മറ്റിയംഗങ്ങളുമായി തെരഞ്ഞെടുത്തതിനാല്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ ചിത്രം മാറുന്നതായാണ് സൂചന.
ആലപ്പുഴ ജില്ലയില്‍ മത്സരമുണ്ടായതിനെ തുടര്‍ന്ന് മുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ഏറെയാണ്. വ്യക്തിവിദ്വേഷങ്ങളും നേതാക്കളോടുള്ള വിധേയത്വവും മാത്രമായി സമ്മേളന നടപടികള്‍ ഒതുങ്ങിയതിനാല്‍ അണികള്‍ നിര്‍ജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: