കോട്ടയം: ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചേരുന്നകേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയോഗം രോഷം കരഞ്ഞുതീര്‍ത്ത് പിരിയുകയേയുള്ളൂ എന്ന് സൂചന. പാര്‍ട്ടിയെയും പാര്‍ട്ടി ചെയര്‍മാനെയും വിഷമവൃത്തത്തിലാക്കി ബാര്‍ കോഴ വിവാദം ഉയര്‍ന്നതില്‍ നേതാക്കന്മാര്ക്കെല്ലാം അമര്‍ഷമുണ്ട്. യുഡിഎഫിനുള്ളില്നിന്ന് തന്നെയാണ് തങ്ങളെ ഒറ്റുകൊടുത്തതെന്നാണ് കേരളാ കോണ്‍ഗ്രസ് വിശ്വസിക്കുന്നതും. എന്നാല്‍ ഇതിന്റെപേരില്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നും യുഡിഎഫ് വിടണമെന്നുമുള്ള ഒരു ചിന്തയും പാര്‍ട്ടി നേതൃത്വത്തിനില്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. ഇന്ന് ചേരുന്ന ഉന്നതാധികാര സമിതി യോഗം തങ്ങള്‍ക്കെതിരെ കരുനീക്കിയവരെക്കുറിച്ച് നേതാക്കളുടെ രോഷപ്രകടന വേദിയാക്കിമാറ്റി അണികളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം.
ധനമന്ത്രിക്ക് മാത്രം കോഴനല്കിയതുകൊണ്ട് ബാറുകള്‍ തുറക്കാനാകില്ലെന്നും ബാറുകളുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരള കോണ്‍ഗ്രസ് അല്ലെന്നും അതുകൊണ്ടുതന്നെ പാപത്തിന്റെ കനി മറ്റു പലരും ഭക്ഷിച്ചിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്.
കോഴവിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ എ വിഭാഗമാണെന്ന കേരള കോണ്‍ഗ്രസ് വൈസ്ചെയര്‍മാന്‍ പി.സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനെ സാധൂകരിക്കുംവിധം കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി പി.സി ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനിടയിലാണ് പി.സി ജോര്‍ജ്ജാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്റെ പ്രഖ്യാപനം വന്നത്. ഇതേതുടര്‍ന്ന് എം.എം ഹസനെ നഞ്ചുകലക്കിയെന്ന് ആക്ഷേപിച്ച് പി.സി ജോര്‍ജ്ജിന്റെ മറുപടിയും വന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തിന് നേരെ തന്നെയാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തം.
കോഴവിവാദം കേരള കോണ്‍ഗ്രസ് എമ്മിനെ ദുര്ബ്ബലപ്പെടുത്തിയിട്ടുണ്ടെന്ന തിരിച്ചറിവും നേതാക്കന്മാര്ക്കുണ്ട്. ഇടതുപക്ഷത്തേക്ക് ചേക്കേറാനുണ്ടായിരുന്ന ചെറുചില്ലകൂടി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴവിവാദത്തോടെ വെട്ടിക്കളഞ്ഞു. ഇതോടെ യുഡിഎഫില്‍തന്നെ കേരളത്തിന്റെ രാഷ്ട്രീയ പെന്‍ഡുലമാണ് തങ്ങളെന്ന് പറഞ്ഞ് മേനിനടിച്ച് മിണ്ടാതിരിക്കാനേ കഴിയൂ എന്ന ബോധ്യവും നേതൃത്വത്തിനുണ്ട്. ചുരുക്കത്തില്‍ ജില്ലാ പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയുമടക്കം വിളിച്ചുവരുത്തി മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഗൂഢാലോചന നടത്തിയവരെ പുലഭ്യം പറയുകയും ചെയ്ത് രോഷം കരഞ്ഞുതീര്‍ത്ത് പിരിയാനേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: